
സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളിൽ വെളിപ്പെടുത്തലുകൾ നടത്താത്ത സംഭവങ്ങളും; ഇന്നലെ രാത്രി വരെ ലഭിച്ചത് 17 പരാതികൾ, ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീം, മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിനും രേവതി സമ്പത്ത് ഡിജിപിക്കും ജൂനിയർ ആർട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ– മെയിൽ വഴിയും പരാതി നൽകി
കൊച്ചി: സിനിമയിലെ ലൈംഗിക പീഡനാരോപണങ്ങൾ സംബന്ധിച്ച് ഡിജിപിക്ക് ലഭിച്ച പരാതികളിൽ വെളിപ്പെടുത്തലുകൾ നടത്താത്ത സംഭവങ്ങളും. ഇന്നലെ രാത്രി വരെ 17 പരാതികൾ ലഭിച്ചെന്നും ഓരോ പരാതി അന്വേഷിക്കാനും പ്രത്യേക ടീമിനെ ചുമതലപ്പെടുത്തുമെന്നും എസ്ഐടി തലവൻ ഐജി ജി.സ്പർജൻകുമാർ പറഞ്ഞു.
മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവരുൾപ്പെടെ 7 പേർക്കെതിരെ നടി മിനു മുനീർ പ്രത്യേക അന്വേഷണ സംഘത്തിനാണ് പരാതി നൽകിയത്.
സിദ്ദിഖിനെതിരെ പീഡന വെളിപ്പെടുത്തൽ നടത്തിയ രേവതി സമ്പത്ത് ഇന്നലെ ഡിജിപിക്കു പരാതി നൽകി. നടൻ ബാബുരാജ്, സംവിധായകൻ ശ്രീകുമാർ മേനോൻ എന്നിവർക്കെതിരെ ആരോപണമുന്നയിച്ച ജൂനിയർ ആർട്ടിസ്റ്റ് അന്വേഷണ സംഘത്തിന് ഇ– മെയിൽ വഴി പരാതി നൽകി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വർഷങ്ങൾക്കു മുമ്പ് സെക്രട്ടേറിയറ്റിൽ നടന്ന ഷൂട്ടിങ്ങിനിടെ ജയസൂര്യയുടെ ഭാഗത്തുനിന്നു മോശം പെരുമാറ്റമുണ്ടായെന്നാണ് മിനു മുനീറിന്റെ പരാതി. ‘അമ്മ’ സംഘടനയിൽ അംഗത്വം ലഭിക്കാൻ ഒത്തുതീർപ്പുകൾക്കു വഴങ്ങണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു.
മുകേഷ് ഫോണിൽ വിളിച്ചും നേരിൽ കണ്ടപ്പോഴും മോശമായി ഇടപെട്ടെന്നാണ് ആരോപണം. മണിയൻപിള്ള രാജുവുമൊത്ത് സഞ്ചരിച്ചപ്പോൾ മോശമായി സംസാരിച്ചു. പ്രൊഡക്‌ഷൻ കൺട്രോളർ നോബിൾ, വിച്ചു, അഭിഭാഷകനായ വി.എസ്.ചന്ദ്രശേഖരൻ എന്നിവരാണ് ആരോപണവിധേയരായ മറ്റുള്ളവർ.
ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്യുന്ന എല്ലാ കേസുകളും ലഭിക്കുന്ന പരാതികളും പ്രത്യേക അന്വേഷണ സംഘം ഏറ്റെടുക്കും. സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര കൊച്ചി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയും ഇതിലുൾപ്പെടും. ജി.പൂങ്കുഴലിക്കായിരിക്കും അന്വേഷണച്ചുമതല.
രഞ്ജിത്തിനെ വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു. ശ്രീലേഖയുടെ രഹസ്യമൊഴി സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നാണ് തുടർനടപടികൾക്കു രൂപം നൽകിയത്.