
കണ്ണൂർ അഞ്ചരക്കണ്ടി ബിഡിഎസ് ഡെന്റൽ കോളജിലെ നിതിൻ രാജിന്റെ ആത്മഹത്യയിൽ പ്രതി ചേർക്കപ്പെട്ട ഡോ. എംകെ റാമിനെ തേടി പൊലീസിന്റെ വ്യാപക പരിശോധന. ആന്ധ്രയിലും കർണാടകത്തിലും ഉൾപ്പെടെ 16 കേന്ദ്രങ്ങളിൽ പൊലീസ് റെയ്ഡ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. എംകെ റാം മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം. നിതിൻ രാജിന്റെ മരണശേഷം 17 ദിവസമായി ഡോ. എംകെ റാം ഒളിവിലാണ്.
അതേസമയം ഒരാഴ്ചയായി പൊലീസ് റാമിന്റെ നാടായ ആന്ധ്രയിലുണ്ട്. റാം ഫോണിൽ ബന്ധപ്പെടാൻ സാധ്യതയുള്ള ആളുകളും പൊലീസ് നിരീക്ഷണത്തിലാണ്. കേസിൽ ഒന്നാം പ്രതിയാണ് റാം. രണ്ടാം പ്രതി സംഗീത നമ്പ്യാർക്ക് തലശേരി കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സംഗീത നമ്പ്യാർ ഹാജരാകുകയായിരുന്നു.






