
കോട്ടയം: വടക്കൻ ജില്ലകളില്‍ തേങ്ങയ്ക്ക് വില പരമാവധി 40, കോട്ടയത്ത് എത്തുമ്പോള്‍ അത് 70വരെയായി ഉയരും. വടക്കൻ ജില്ലകളില്‍ നിന്ന് നിസാര വിലയ്ക്ക് തേങ്ങ വാങ്ങി കോട്ടയത്ത് എത്തിച്ച് കൊള്ളലാഭം കൊയ്യുകയാണ് ഒരുപറ്റം വ്യാപാരികള്‍!
ഏഴു മാസത്തിനിടെ ഒരു കിലോയ്ക്ക് 36 രൂപയാണ് വടക്കൻ ജില്ലകളില്‍ കുറഞ്ഞത്. ഇതിന്റെ ചുവടുപിടിച്ച് കൊപ്രയ്ക്കും വിലയിടിഞ്ഞു. വടക്കൻ ജില്ലകളില്‍ കിലോയ്ക്ക് 200 രൂപയുണ്ടായിരുന്ന കൊപ്രയ്ക്കു 150 രൂപയായി. ഉണ്ട കൊപ്രയ്ക്കു 225 രൂപയില്‍ നിന്നു 180 ആയി കുറഞ്ഞു. വെളിച്ചെണ്ണ വില ലീറ്ററിനു 260 രൂപയിലെത്തി. എന്നാല്‍ ഈ വിലക്കുറവൊന്നും കോട്ടയം വിപണിയിലില്ല.
മില്ലുകാർക്കും ലാഭം
വടക്ക് നിന്ന് ലോഡ് കണക്കിന് തേങ്ങ എത്തിച്ച് സ്റ്റോക്ക് ചെയ്തിരിക്കുന്ന മില്ലുടമകളുമുണ്ട്. ചെറുകിട മില്ലുകള്‍ ഉള്‍പ്പെടെ, വെളിച്ചെണ്ണ ആട്ടാൻ വ്യാപകമായി തേങ്ങാ മലബാറില്‍ നിന്ന് എത്തിക്കുകയാണ്. ഉണങ്ങിയെടുത്ത് ആട്ടി വെളിച്ചെണ്ണയാക്കുകയാണ് ലക്ഷ്യം. തേങ്ങ എത്തിച്ച് ഉണക്കി കൊപ്രയാക്കി സൂക്ഷിക്കുന്ന വ്യാപാരികളുമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊള്ളലാഭമിങ്ങനെ
പരമാവധി 42 രൂപയ്ക്ക് കിട്ടുന്ന തേങ്ങ ഇവിടെ എത്തുമ്പോള്‍ 65-70 രൂപവരെ
കർഷകർക്ക് കിട്ടേണ്ട ലാഭം ഇടനിലക്കാർ കൊയ്യുന്നു
വിലക്കുറവില്‍ കിട്ടുന്ന കരിക്കിന് വാങ്ങുന്നത് 60 രൂപ വരെ
യുദ്ധം,കയറ്റുമതി നിലച്ചു
വില ഇനിയും താഴുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനകള്‍. തമിഴ്നാട്ടിലുള്‍പ്പെടെ തേങ്ങ ഉത്പാദനം കൂടിയതും പശ്ചിമേഷ്യൻ സംഘർഷവുമാണ് വിലയിടിവിനു പ്രധാന കാരണം. ഇത്തവണ ചൂട് കൂടുതലായതിനാല്‍ തേങ്ങ പെട്ടെന്ന് മൂപ്പെത്തിയതും വിപണിയില്‍ കൂടുതല്‍ തേങ്ങയെത്താൻ കാരണമായി.
ഉണങ്ങാത്ത പച്ചത്തേങ്ങ പൊടിയാക്കി ഗള്‍ഫിലേക്ക് കയറ്റുമതി ചെയ്തിരുന്നു. യുദ്ധം കാരണം അങ്ങോട്ടേയ്ക്കുള്ള കയറ്റുമതി നിലച്ചു.







