നിപ വൈറസ്: കോട്ടയം ജില്ലാതല കോർ കമ്മിറ്റി യോഗം ചേർന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി; മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം പ്രവർത്തിക്കും

നിപ വൈറസ്: കോട്ടയം ജില്ലാതല കോർ കമ്മിറ്റി യോഗം ചേർന്നു; മുന്നൊരുക്കങ്ങൾ വിലയിരുത്തി; മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം പ്രവർത്തിക്കും

കോട്ടയം: സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്നുള്ള ജില്ലയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എൻ. പ്രിയ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എസ് ശങ്കർ, സൂപ്രണ്ട് ഡോ. ടി. കെ ജയകുമാർ, ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ് മോഹൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആർ. രതീഷ്‌കുമാർ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് സൂപ്രണ്ട് ഡോ. കെ.പി. ജയപ്രകാശ്, സാംക്രമിക രോഗ വിഭാഗം, കമ്മ്യൂണിറ്റി മെഡിസിൻ, ജനറൽ മെഡിസിൻ, പൾമിനറി മെഡിസിൻ, ഗൈനക്കോളജി, ക്രിട്ടിക്കൽ കെയർ, മൈക്രോബയോളജി വിഭാഗം മേധാവിമാർ തുടങ്ങിയവർ പങ്കെടുത്തു.

കോഴിക്കോട് നിപ്പ സ്ഥീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള ആരും നിലവിൽ കോട്ടയം ജില്ലയിൽ ഇല്ല. പ്രാഥമിക സമ്പർക്കപട്ടികയിൽ ആരെങ്കിലും ഉൾപ്പട്ടാൽ അവരെ നിരീക്ഷിക്കുന്നതിനുള്ള സൗകര്യം കോട്ടയം മെഡിക്കൽ കോളജിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി നിലവിൽ 17 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടായാൽ ചികിത്സ നൽകുന്നതിനായി ഒൻപത് കിടക്കകളുള്ള ഐ.സി.യു ഒരുക്കിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനായി മെഡിക്കൽ കോളേജിൽ കൺട്രോൾ റൂം പ്രവർത്തിക്കും. പനി ബാധിതരെ പരിശോധിക്കാൻ മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തോട് ചേർന്ന് പ്രത്യേക പനി ക്ലിനിക്ക് പ്രവർത്തിക്കും.

സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവർക്ക് രോഗ ലക്ഷണമുണ്ടായാൽ സാംപിൾ ആലപ്പുഴ ഇൻസ്റ്റിറ്റ്യൂട്ടിൽ അയക്കും. ആവശ്യമായ മരുന്നുകൾ, പി.പി.ഇ കിറ്റ്, ഗ്ലൗസുകൾ, സംവിധാനങ്ങൾ എന്നിവ കെ.എം.എസ്.സി.എൽ വഴി ഉറപ്പാക്കും.
പൊതുജനങ്ങൾ അനാവശ്യ രോഗീസന്ദർശനം ഒഴിവാക്കണം. ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാർക്കും ആശുപത്രിക്കുള്ളിൽ മാസ്‌ക് ധരിക്കുന്നതു വിവിധ രോഗങ്ങൾ പകരുന്നത് തടയും. പഴങ്ങൾ വൃത്തിയായി കഴുകി മാത്രം ഉപയോഗിക്കുക, പക്ഷികളോ മൃഗങ്ങളോ, വവ്വാലുകളോ കടിച്ചതായി സംശയമുള്ള പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.

പകർച്ച വ്യാധികൾ സംബന്ധിച്ച വ്യാജ വാർത്തകൾ നിർമിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.