നിപ വൈറസ്: രണ്ട് പേരുടെ കൂടി ഫലം നെഗറ്റീവ്; രോഗലക്ഷണം കാണിച്ച 11 പേരിൽ 10 പേർക്കും നിപ ഇല്ല

നിപ വൈറസ്: രണ്ട് പേരുടെ കൂടി ഫലം നെഗറ്റീവ്; രോഗലക്ഷണം കാണിച്ച 11 പേരിൽ 10 പേർക്കും നിപ ഇല്ല

Spread the love

സ്വന്തം ലേഖകൻ

കോഴിക്കോട്: സമ്പർക്കപ്പട്ടികയിലുള്ള രണ്ട് പേരുടെ നിപ വൈറസ് പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ പുതുതായി സജ്ജമാക്കിയ ലാബിൽ നടത്തിയ പരിശോധനയിലാണ് 2 പേരുടെ നെഗറ്റീവായത്.

ഇതോടെ രോഗലക്ഷണം കാണിച്ച 11 പേരിൽ 10 പേരുടെയും ഫലം നെഗറ്റീവായി. പരിശോധനക്ക് അയച്ചവരിൽ മൂന്ന് പേരുടെ കൂടി പരിശോധന ഫലം കൂടി ഇനി ലഭിക്കാനുണ്ട്. കുട്ടിയുടെ മാതാപിതാക്കളും രോഗലക്ഷണങ്ങളുള്ള ആരോഗ്യപ്രവർത്തകരുമടക്കമുള്ളവരാണ് നെഗറ്റീവായ പത്ത് പേരും. വളരെ അടുത്ത സമ്പർക്കമുള്ളവർക്ക് നെഗറ്റീവാണെന്നുള്ളത് ആ ഘട്ടത്തിൽ ആശ്വാസകരമാണെന്ന് മന്ത്രി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ സാംപിളുകൾ ഇന്ന് തന്നെ പരിശോധിക്കാൻ സാധിക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ എൻഐഡി പുണെയുടേയും മെഡിക്കൽ കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച ലാബിൽ അഞ്ച് സാംപിളുകൾ പരിശോധിക്കുന്നുണ്ട്. അതിന്റെ ഫലം ലഭിക്കാൻ കുറച്ചുകൂടി സമയമെടുക്കും.

ഹൈ റിസ്‌ക് വിഭാഗത്തിലുള്ള 48 പേരാണ് മെഡിക്കൽ കോളേജിലുള്ളത്. 13 പേരുടെ സാമ്പിളുകളാണ് ഇതുവരെ പരിശോധിച്ചത്. മുഴുവൻ പേരുടേയും സാംപിളുകൾ പരിശോധിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട്, ചാത്തമംഗലം പാഴൂർ മുന്നൂരിലെ തെങ്ങുകയറ്റത്തൊഴിലാളിയായ വായോളി അബൂബക്കറിന്റെയും (ബിച്ചുട്ടി) ഉമ്മിണിയിൽ വാഹിദയുടെയും ഏകമകൻ മുഹമ്മദ് ഹാഷിം (12) ആണ് നിപ ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.

മുഹമ്മദ് ഹാഷിമിന്റെ സമ്പർക്കപ്പട്ടികയിൽ 251 പേർ ഉൾപ്പെട്ടതായി മന്ത്രി വീണാ ജോർജ് പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. സമ്പർക്കപ്പട്ടികയിലുള്ളവരിൽ 129 പേർ ആരോഗ്യപ്രവർത്തകരാണ്. 38 പേർ ഐസൊലേഷൻ വാർഡിലാണ്. ഉയർന്ന സാധ്യതയുള്ള 54 പേരാണുള്ളത്.