നിപ: സംസ്ഥാനത്ത് 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

നിപ: സംസ്ഥാനത്ത് 20 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

സ്വന്തം ലേഖകൻ

കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനാഫലം നെഗറ്റീവ്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ച അഞ്ച് സാംപിളുകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ പരിശോധിച്ച 15 സാംപിളുകളുമാണ് നെഗറ്റീവായത്.

ഇനി 21 പേരുടെ സാംപിളുകളുടെ ഫലം വരാനുണ്ട്. ഇതിനോടകം 30 പേരുടെ സാംപിളുകള്‍ പരിശോധിച്ചതില്‍ 30 ഉം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 68 പേരാണ് ഐസൊലേഷനില്‍ ഉള്ളത്. ചൊവ്വാഴ്ച രാത്രി വൈകി 10 പേരെ കൂടി പ്രവേശിപ്പിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗലക്ഷണങ്ങളുള്ള എല്ലാവരുടേയും ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ചെറിയ പനി, തലവേദന എന്നിവയടക്കമുള്ള രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരുടെ ആരോഗ്യസ്ഥിതിയെപ്പറ്റി നിലവില്‍ ആശങ്കപ്പെടേണ്ടതില്ല.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ഇതിനൊടകം തന്നെ സ്ഥലത്ത് പരിശോധന നടത്തിയിട്ടുണ്ട്. പ്രാഥമിക നിരീക്ഷണങ്ങള്‍ അവര്‍ അവലോകന യോഗത്തില്‍ പങ്കുവെച്ചിരുന്നു. രണ്ടാം ദിവസം വിശദമായ പരിശോധന നടത്തും. പ്രദേശത്തുനിന്ന് സാംപിളുകള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.

അതോടൊപ്പം എന്‍.ഐ.വിയുടെ പ്രത്യേക ടീമിനോട് പരിശോധന നടത്താന്‍ അഭ്യര്‍ഥിച്ചിരുന്നു. അവർ രണ്ട് ദിവസത്തിനകം എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തും.

ഇവിടെ നിന്ന് സാംപിളുകള്‍ ശേഖരിച്ച് എന്‍.ഐ.വിയുടെ ഭോപ്പാല്‍ ലാബിലേക്കാണ് അയക്കുന്നത്. അതുകൊണ്ട് അവരുടെ സംഘംതന്നെ എത്തി വിവരശേഖരണം നടത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ എത്തി സമഗ്രമായ പരിശോധന നടത്തും.