
നെയ്യാറ്റിന്‍കര സമാധി കേസ്: ഗോപന്‍റെ സമാധി തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള ഒരുക്കം തുടങ്ങി; സംസ്കാര സ്ഥലത്ത് പൂജാരിയായ മകന്‍റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ത്ഥനകളും; തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മക്കൾ
തിരുവനന്തപുരം: സമാധിയിലായ നെയ്യാറ്റിന്‍കര ഗോപന്‍റെ പേരില്‍ വലിയ ക്ഷേത്രം പണിയുമെന്ന് മകന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇപ്പോഴിതാ നെയ്യാറ്റിന്‍കര ഗോപന്‍റെ സമാധി തീര്‍ത്ഥാടന കേന്ദ്രം ആക്കാനുള്ള ഒരുക്കത്തിലാണ് മക്കള്‍.
സംസ്കാര സ്ഥലത്ത് പൂജാരിയായ മകന്‍റെ നേതൃത്വത്തില്‍ നിത്യവും പൂജയും പ്രാര്‍ത്ഥനകളുമുണ്ട്. വൈകിട്ട് ആറുമണിയോടെ തുടങ്ങുന്ന പൂജകള്‍ രാത്രിയിലും തുടരും. നിലവിലെ കേസ് കഴിയുന്നതോടെ തീര്‍ത്ഥാടന കേന്ദ്രം ഒരുക്കാനാണ് മക്കളുടെ പ്ലാന്‍. തന്റെ അച്ഛൻ ഗോപൻ സ്വാമി അല്ലെന്നും ദൈവമാണ് എന്നുമാണ് മകൻ രാജസേനൻ പറയുന്നത്.
ദൈവത്തെ കാണാൻ ഒരുപാട് തീർത്ഥാടകർ എത്തുന്നുണ്ടെന്നും തന്റെ അച്ഛൻ ആരാണെന്ന് ലോകം അറിയണമെന്നും അതിനായി ഉടന്‍ ക്ഷേത്രം പണിയുമെന്നും മകന്‍ പറയുന്നു. അതേസമയം, ഗോപന്‍റെ ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകുന്നതോടെ കേസന്വേഷണം നിലച്ചമട്ടാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദ്രോഗിയായിരുന്നുവെന്നും മറ്റ് അസ്വാഭാവികതകളില്ലെന്നും കണ്ടെത്തിയിരുന്നു. ഇതോടെ രാസപരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം മതി തുടര്‍നടപടികള്‍ എന്നാണ് പൊലീസ് തീരുമാനം.