നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

നവജാത ശിശുവിന്റെ മരണം: സംഭവത്തിൽ ദുരൂഹതയെന്നു ബന്ധുക്കളുടെ പരാതി; അന്വേഷണം വേണമെന്ന് ആവശ്യം

Spread the love

സ്വന്തം ലേഖകൻ

കടുത്തുരുത്തി: നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിനു പൊലീസ് തയ്യാറെടുക്കുന്നു. കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആവശ്യപ്പെട്ടതിനെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. പൂഴിക്കോൽ ലക്ഷം വീട് കോളനിയിൽ രേണുക (19)- അനീഷ് (35) ദമ്പതികളുടെ കുട്ടിയാണ്​ മരിച്ചത്. വ്യാഴാഴ്​ച രാവിലെ എട്ടിനാണ്​ സംഭവം. ഇൗസമയം അനീഷും രേണുകയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സമീപത്ത് താമസിക്കുന്ന രേണുകയുടെ സഹോദരി അശ്വതി കുട്ടിയെ എടുക്കാൻ ചെന്നപ്പോഴാണ് കുട്ടി അനക്കമില്ലാതെ കിടക്കുന്നതായി കണ്ടത്. അശ്വതിയുടെ നിലവിളി കേട്ട് സമീപത്തുള്ള ബന്ധുക്കളും ഓടിയെത്തി. ഉടനെ അനീഷും രേണുകയും അയൽവാസിയുടെ ബൈക്ക് വാങ്ങി മുട്ടുച്ചിറ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും കുട്ടി മരിച്ചതായി ഡോക്ടർ സ്ഥിതീകരിച്ചു. കുട്ടി മുലപ്പാൽ കുടിച്ചപ്പോൾ പാൽ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് അനീഷും ഭാര്യയും ഡോക്ടറോട് പറഞ്ഞത്.

തുടർന്ന് ആശുപത്രിയിലെത്തിയ രേണുകയുടെ ബന്ധുക്കൾ കുട്ടി മരിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഇരട്ട പെൺകുട്ടികളെയാണ് രേണുക പ്രസവിച്ചത്.ആശുപത്രിയിൽ വെച്ച് തന്നെ ഒരുകുട്ടി മരിച്ചിരുന്നു. ഇതിലും സംശയമുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. കൂലിപ്പണിക്കാരനായ അനീഷ് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ അനീഷിനേയും ഭാര്യ രേണുകയേയും കടുത്തുരുത്തി പൊലീസ് സ്​റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തെങ്കിലും മുലപ്പാൽ കൊടുത്തപ്പോൾ തൊണ്ടയിൽ കുടുങ്ങിയെന്ന് തന്നെയാണ് പൊലീസിനോടും പറഞ്ഞത്. പോസ്​റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയതിന് ശേഷമേ നിഗമനത്തിലെത്താൻ കഴിയൂവെന്ന്​ കടുത്തുരുത്തി എസ്.ഐ ശ്യാം കുമാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം മുട്ടുച്ചിറ എച്ച്.ജി.എം ആശുപത്രി മോർച്ചറിയിൽ.