
കോയമ്പത്തൂർ: തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു.
കോവൈപുതുരിലെ പാർക്ക് ടൗണ്‍ സ്വദേശിയായ അനുകീർത്തന (19) ആണ് മരിച്ചത്.
വീണ്ടും നീറ്റ് പരീക്ഷയെഴുതാൻ ഭയമുണ്ടെന്ന് ബന്ധുക്കള്‍ക്ക് സന്ദേശം അയച്ചതിന് പിന്നാലെയാണ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച രാവിലെ ആണ് സംഭവം. അനുകീർത്തനയുടെ വാട്സ്‌ആപ്പ് സന്ദേശം കണ്ട് ആശങ്കപ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോഴാണ് വിഷം കഴിച്ച് അബോധാവസ്ഥയിലായ നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ശേഷം മരണം സംഭവിച്ചു. ഡോക്ടറാകണമെന്ന അതിയായ ആഗ്രഹത്തോടെ ഒരുവർഷമായി നീറ്റ് പരിശീലനത്തിലായിരുന്നു അനുകീർത്തന. ഇക്കുറി പരീക്ഷയെഴുതി മെഡിക്കല്‍ കോളേജില്‍ പ്രവേശനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പരീക്ഷ റദ്ദാക്കിയതും പുനപരീക്ഷ പ്രഖ്യാപിച്ചതും. ഇത് അനുകീർത്തനയില്‍ വലിയ ഞെട്ടലുണ്ടാക്കുകയും മാനസികമായി തളർത്തുകയും ചെയ്തു.
ബുധനാഴ്ച രാവിലെ അനുകീർത്തന ബന്ധുക്കള്‍ക്ക് നീണ്ട വാട്സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. നീറ്റ് പരീക്ഷയില്‍ പങ്കെടുത്തുവെന്നും മെഡിക്കല്‍ കോളേജില്‍ പ്രവേശനത്തിന് കാത്തിരിക്കുമ്പോഴാണ് പരീക്ഷ റദ്ദാക്കിയതെന്നും സന്ദേശത്തില്‍ പറയുന്നു.
“ഇപ്പോള്‍, വീണ്ടും പരീക്ഷ എഴുതാൻ എനിക്ക് പേടിയാണ്. എന്റെ അച്ഛൻ എനിക്കായി ഒരുപാട് പണം ചിലവഴിച്ചിട്ടുണ്ട്; ഇനി എങ്ങനെ അദ്ദേഹത്തിന്റെ മുഖത്ത് നോക്കുമെന്ന് എനിക്കറിയില്ല”- സന്ദേശത്തില്‍ പറയുന്നു.
സെന്തില്‍ പ്രഭു ആണ് അനുകീർത്തനയുടെ പിതാവ്. ടാസ്മാക് ട്രേഡ് യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറിയാണ് സെന്തില്‍ പ്രഭു. ഇദ്ദേഹത്തിൻ്റെ മൂത്തമകളായിരുന്നു അനുകീർത്തന.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ഗവ. ഇഎസ്‌ഐ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ കുനിയമുത്തുർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉദ്യോഗാർത്ഥിയുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി.







