
ഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും കോടതി നോട്ടീസ്. ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയാണ് നോട്ടീസ് അയച്ചത്.
ഇരുവര്‍ക്കുമെതിരെ സമര്‍പ്പിച്ച ഹർജി കോടതി പരിഗണിക്കും. കുറ്റപത്രം കോടതി പരിശോധിച്ചു. ഇഡി നല്‍കിയ കുറ്റപത്രത്തില്‍ ഇരുവരും മറുപടി നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ ജഡ്ജി വിശാല്‍ ഗോഗ്നെയാണ് ഇന്ന് കേസ് പരിഗണിച്ചത്. മെയ് 7നാണ് വീണ്ടും കേസ് പരിഗണിക്കുന്നത്.
നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ രാഹുലിനും സോണിയക്കുമെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണമെന്ന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇരുവര്‍ക്കുമെതിരെ നോട്ടീസ് അയക്കാന്‍ കോടതി വിസമ്മതിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇഡി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കിയതോടെയാണ് ഇപ്പോള്‍ നോട്ടീസ് അയക്കാന്‍ കോടതി തയാറായത്. നാഷണല്‍ ഹെറാള്‍ഡ് പ്രസിദ്ധീകരിച്ചിരുന്ന ജേര്‍ണലായ യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതില്‍ സാമ്പത്തിക ക്രമക്കേട് നടന്നിരുന്നുവെന്ന് ഇഡി കോടതിയില്‍ വാദിച്ചു.
50 ലക്ഷം രൂപയ്ക്ക് യങ് ഇന്ത്യ ലിമിറ്റഡ് വഴി അസോസിയേറ്റഡ് ജേര്‍ണല്‍ ലിമിറ്റഡിന്റെ 2,000 കോടി രൂപ വരുന്ന സ്വത്തുക്കള്‍ ഏറ്റെടുത്തുവെന്നും ആരോപണമുണ്ട്.
കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടികള്‍ ആരംഭിച്ചു. ജേണലിന്റെ സ്വത്തുക്കള്‍ ഏറ്റെടുക്കുന്നതിന് രജിസ്ട്രാര്‍മാര്‍ക്ക് ഇഡി നോട്ടീസ് അയച്ചു.



