വൃക്ക രോഗവുമായി ഇനി അച്ഛൻ ജീവിക്കേണ്ട..! മൂന്നു വർഷമായി വൃക്ക രോഗത്തിനു ചികിത്സയിലായിരുന്ന അച്ഛനെ മകൻ ചവിട്ടിക്കൊന്നു; കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ട് ക്രൂരമായി മർദിച്ചു; വാരിയെല്ല് ഒടിഞ്ഞ് ഒടിഞ്ഞ് ആന്തരികാവയവങ്ങളിൽ കുത്തിക്കയറി വയോധികന് മരണം

Spread the love

ക്രൈം ഡെസ്‌ക്

video
play-sharp-fill

കറുകച്ചാൽ: വൃക്കരോഗത്തെ തുടർന്നു മൂന്നു വർഷത്തിലേറെയായി ഡയാലിസിസിനു വിധേയനായി ഗുരുതരവാസ്ഥയിൽ കഴിഞ്ഞിരുന്ന വയോധികനെ മകൻ ചവിട്ടിക്കൊന്നു. കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ട ശേഷം, ക്രൂരമായി മർദിക്കുകയും, ചവിട്ടുകയും ചെയ്തതിനെ തുടർന്നു വാരിയെല്ല് തകർത്തു ആന്തരികാവയവങ്ങളിൽ കുത്തിക്കയറിയാണ് വയോധികൻ മരിച്ചത്.

മരിച്ച ജോൺ

കറുകച്ചാൽ ശാന്തിപുരം റൈട്ടൻകുന്ന് ചക്കുങ്കൽ ജോൺ ജോസഫിനെ(കൊച്ചൂട്ടി -65)യാണ് മകൻ ക്രൂരമായി ആക്രമിച്ചു കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്ത മകൻ ജോസി ജോണിനെ (37) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗുജറാത്തിൽ വാഹനങ്ങളുടെ ടയർ പഞ്ചർ ഒട്ടിക്കുന്ന ജോലിയായിരുന്നു ജോസി ജോണിന്. നാലു മാസം മുൻപാണ് ഇയാൾ ജോലിയ്ക്കു ശേഷം നാട്ടിലെത്തിയത്. സ്ഥിരമായി മദ്യപിക്കുകയും, അടിപിടിയുണ്ടാക്കുകയും ചെയ്തിരുന്നു ജോസി. ഇയാൾ വീട്ടിലെത്തിയാൽ അമ്മയെയും അച്ഛനെയും മർദിക്കുന്നതും പതിവായിരുന്നു.

റബർ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോൺ. ഇദ്ദേഹത്തിന് മൂന്നു വർഷം മുൻപാണ് വൃക്കരോഗം ബാധിച്ചത്. ഇതേ തുടർന്നു മൂന്നു വർഷത്തോളമായി ഇദ്ദേഹം ഡയാലിസിസിനു വിധേയനാകുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി 11 മണിയോടെ മദ്യലഹരിയിൽ എത്തിയ ജോസി, ജോണിനെ കട്ടിലിൽ നിന്നും വലിച്ച് താഴെയിട്ടു. തുടർന്നു, ജോണിനെ ചവിട്ടി.

കട്ടിലിൽ നിന്നും താഴെ വീണ്തും, ചവിട്ടേറ്റതുമായി ആറു വാരിയെല്ലുകൾ ഒടിഞ്ഞു. വാരിയെല്ലുകൾ കുത്തിക്കയറി ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റു. ഇതേ തുടർന്നു അമിത രക്തസ്രാവവും ഉണ്ടായിരുന്നു. തുടർന്നാണ്, ഇദ്ദേഹത്തെ ചെത്തിപ്പുഴ ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വ്യാഴാഴ്ച രാവിലെ ചെത്തിപ്പുഴ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു.

തുടർന്നു, കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.എൽ സലിമോൻ, എസ്.ഐ സാജൻ, എ.എസ്.ഐ രാജഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സഞ്‌ജോ, സി.പി.ഒ അലൻ എന്നിവർ ചേർന്നു പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം പിന്നീട് കൂത്രപ്പള്ളി സെന്റ് മേരീസ് പള്ളിയിൽ.