മകനെ കാണാൻ അനുവദിച്ചില്ല ; ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി
സ്വന്തം ലേഖിക
കൊൽക്കത്ത: പിറന്നാൾ ദിവസം മകനെ കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കൊൽക്കത്തയിലെ സൗത്ത് 24 പർഗനാസിലാണ് സംഭവം. ഷിബു കർമാക്കരാണ് മകന്റെ പിറന്നാൾ ദിവസം ഭാര്യവീട്ടിലെത്തി ഭാര്യ മധുമിതയെ കുത്തിക്കൊന്നത് .
17 വർഷം മുമ്പാണ് മധുമിതയെ ഷിബു വിവാഹം കഴിച്ചത് . എന്നാൽ കഴിഞ്ഞ രണ്ടുവർഷമായി ഇരുവരും ബന്ധം പിരിഞ്ഞ് താമസിക്കുകയാണ് . മധുമിതയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നുളള തർക്കങ്ങളാണ് ഇരുവരും തമ്മിൽ വേർപെടുത്താനുള്ള കാരണം . മധുമിതയും മകൻ ഇമാനും മധുമിതയുടെ അമ്മയ്ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇമാന്റെ പിറന്നാൾ ദിനമായ ഒക്ടോബർ 13ന് മകനെ കാണാൻ ഷിബു സമ്മാനങ്ങളുമായി മധുമിതയുടെ വീട്ടിലെത്തി . എന്നാൽ ഷിബുവിനെ വീട്ടിലേക്ക് കയറാനോ മകനെ കാണാനോ മധുമിത അനുവദിച്ചില്ല. തുടർന്ന് കയ്യിലുള്ള സമ്മാനങ്ങൾ തൊട്ടടുത്തുള്ള കടയിൽ വച്ച ശേഷം ഷിബു പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മധുമിതയുടെ വീട്ടിലേക്ക് പോകാനാണ് പൊലീസ് ഇയാൾക്ക് നിർദ്ദേശം നൽകിയത്.
വീണ്ടും മധുമിതയുടെ വീട്ടിലെത്തിയ ഷിബു ഭാര്യയോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു . ഇതിനുസമ്മതിച്ച മധുമിതയുമായി ഇയാൾ ഒരുമുറിയിൽ കയറി. വാതിൽ ഉള്ളിൽ നിന്ന് കുറ്റിയിട്ട ശേഷം ഷിബു മധുമിതയെ തുരുതുരാ കുത്തുകയായിരുന്നു. രക്തം വാർന്നാണ് മധുമിത മരിച്ചത്. തുടർന്ന് നാട്ടുകാർ ചേർന്നാണ് ഷിബുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത് .