കല്ലും മണ്ണും വിറ്റ് കോടികൾ നേടിയിട്ടും പണത്തിനോടുള്ള ആർത്തി തീരുന്നില്ല; മലകൾ തുരന്ന് പ്രകൃതിയെ നശിപ്പിക്കുന്നവർ മുണ്ടക്കയത്ത് വൻ ദുരന്തം വിതയ്ക്കുന്നു

കല്ലും മണ്ണും വിറ്റ് കോടികൾ നേടിയിട്ടും പണത്തിനോടുള്ള ആർത്തി തീരുന്നില്ല; മലകൾ തുരന്ന് പ്രകൃതിയെ നശിപ്പിക്കുന്നവർ മുണ്ടക്കയത്ത് വൻ ദുരന്തം വിതയ്ക്കുന്നു

Spread the love

അമ്പിളി ഏന്തയാർ

മുണ്ടക്കയം: ഇളംകാട്ടിലെ ഉരുൾപൊട്ടൽ വിരൽ ചൂണ്ടുന്നത് പ്രദേശത്തുള്ള കല്ല്, മണ്ണ് മാഫിയയിലേക്ക്. ഇന്നലെ വല്യന്തയിൽ വ്യാപകമായ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമാണ് ഉണ്ടായത്. മുണ്ടക്കയം, പൂവഞ്ചി,ഇളംകാട്, പൂഞ്ഞാർ മേഖലകളിൽ വ്യാപകമായാണ് ഭൂമാഫിയ മലകൾ തുരന്ന് കല്ലും മണ്ണും എടുക്കുന്നത്.

മണ്ണ് മാന്തിയെടുത്ത് മുണ്ടക്കയത്തെ മലനിരകൾ ഇല്ലാതാകുന്ന കാലം വിദൂരമല്ല. വർഷങ്ങളായി മുണ്ടക്കയത്തെ മലനിരകൾ തുരന്നു തിന്നുന്ന മാഫിയ സംഘം കോടികളാണ് സമ്പാദിക്കുന്നത്. പ്രളയം വന്ന് നാട് തകർന്ന് തരിപ്പണമായിട്ടും ഭൂമിയോടുള്ള ക്രൂരത അവസാനിപ്പിക്കാൻ ഈ മാഫിയ സംഘം തയ്യാറാകുന്നില്ലെന്നാണ് മുണ്ടക്കയത്തു നിന്നും ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം ടൗണിൽ നിന്നും നോക്കുമ്പോൾ കാണുന്ന അതിഭീകരമായ കാഴ്ചയാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ വാർത്തയുടെ ഒപ്പമുള്ള ചിത്രമായി നൽകിയിരിക്കുന്നത്. മുണ്ടക്കയത്തിനു തന്നെ അഭിമാനമായി, പ്രകൃതിയുടെ പച്ചപ്പിനു മുന്നിൽ തല ഉയർത്തി നിന്നിരുന്ന മല നിരകൾ ഇല്ലാതാകുന്ന കാഴ്ചയാണ് മുന്നിൽ കാണുന്നത്. മാഫിയ സംഘം തിന്നു തീർത്ത മലയുടെ പാതി മാത്രമാണ് ഇനി ബാക്കിയുള്ളത്.

മുണ്ടക്കയം ടൗണിൽ നിന്നും കഷ്ടിച്ച് ഒന്നര കിലോ മീറ്റർ മാത്രം മാറിയുള്ള പൂവഞ്ചിമലയുടെ ദാരുണ ചിത്രമാണ് തേർഡ് ഐ ന്യൂസ് ലൈവ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. ആയിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ് ഇവിടെ. ഇവിടെയാണ് യാതൊരു മാനദണ്ഡവുമില്ലാതെ കാശിന്റെ മാത്രം മുഷ്‌കിൽ മലതുരന്ന് ഭൂമിയുടെ നെഞ്ചു പിളർന്നു മാഫിയ സംഘം മണ്ണെടുക്കുന്നത്.

ഇവിടെ നിന്നുള്ള മലിനജലം ഒഴുകി നേരെ ഇറങ്ങുന്നത് മണിമലയാറ്റിലേയ്ക്കാണ്. മലയില്ലാതാകുന്നതോടെ മണിമലയാറ്റിലേയ്ക്കുള്ള നീരൊഴുക്കും തടയപ്പെടും. ഇതോടെ മാലിന്യങ്ങൾ മുഴുവൻ നിറഞ്ഞ് മണിമലയാർ അതിരൂക്ഷമായ മലിനീകരണത്തെ നേരിടും. മലകുത്തിയിളക്കിയ മാഫിയ സംഘം കരിങ്കല്ലുകളും പാറക്കല്ലുകളും പ്രദേശത്തെ വീടുകൾക്കു മുകളിലേയ്ക്കു തെറിച്ചു വീഴുന്നത് നോക്കി നിൽക്കുകയാണ്.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മാനദണ്ഡങ്ങൾ എല്ലാം ലംഘിച്ച് മലയിടിച്ചിട്ടും മാഫിയ സംഘത്തിനെതിരെ ചെറുവിരലനക്കാൻ പൊലീസിനും സാധിക്കുന്നില്ല, ഒരു മുതലാളി വളരാനായി ആയിരക്കണക്കിന് സാധാരണക്കാരെയാണ് വൻ ദുരന്തത്തിലേക്ക് തള്ളിവിടുന്നത്.

പ്രദേശത്ത് താമസിക്കുന്ന നിരവധി പേർ നിത്യരോഗികളായി മാറിക്കഴിഞ്ഞു. ശ്വാസം മുട്ടലടക്കം നിരവധി അസുഖങ്ങൾക്ക് ഇവർ കീഴ്‌പ്പെട്ടു കഴിഞ്ഞു.ഇതിനെല്ലാം ഒത്താശ ചെയ്യുന്നതാകട്ടെ ഇവിടുത്തെ രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ മാഫിയയും.

Tags :