മുണ്ടക്കയം ചെന്നാപ്പാറയില്‍ റബര്‍ തോട്ടത്തില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി; ആന ചരിയാൻ കാരണം എരണ്ടക്കെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
മുണ്ടക്കയം ഈസ്റ്റ്: കാട്ടാന ശല്യം രൂക്ഷമായ പെരുവന്താനം പഞ്ചായത്തിലെ ടിആര്‍ ആൻഡ് ടി എസ്റ്റേറ്റ് ചെന്നാപ്പാറ ടോപ്പ് ഡിവിഷനില്‍ ഉമാമഹേശ്വരി ക്ഷേത്രത്തിനു സമീപം റബര്‍ തോട്ടത്തില്‍ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി.
മൂന്ന് വയസ് പ്രായം തോന്നിക്കുന്ന കുട്ടിയാനയാണ് ചരിഞ്ഞത്. രാവിലെ ടാപ്പിംഗിന് പോയ തോട്ടം തൊഴിലാളികളായ ഉണ്ണി, ഷൈല എന്നിവരാണ് ആനയുടെ ജഡം കണ്ടത്.
തുടര്‍ന്ന് സമീപത്തുള്ള തൊഴിലാളികളെയും എസ്റ്റേറ്റ് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. രണ്ടു ദിവസം പഴക്കമുളള ജഡമാണിതെന്നു വനപാലകര്‍ അറിയിച്ചു. പിന്നീട് എരുമേലി റേഞ്ചിലെ വനപാലകര്‍ സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉച്ചയോടെ തേക്കടിയില്‍ നിന്നു ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അനില്‍രാജിന്‍റെ നേതൃത്വത്തിലുളള പ്രത്യേക ഡോക്ടേഴ്‌സ് സംഘം എത്തി പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ആനയുടെ ജഡം ഇവിടെത്തന്നെ മറവ് ചെയ്തു. എസ്റ്റേറ്റിന്‍റെ ജനവാസ മേഖലയില്‍ നാളുകളായി കാട്ടാന ശല്യം രൂക്ഷമാണ്. ഇതിന് സമീപത്ത് തന്നെ 25 ഓളം കാട്ടാനക്കൂട്ടം തമ്പടിച്ചിട്ടുണ്ട്.
ചെന്നാപ്പാറ ടോപ്പ് ഡിവിഷനില്‍ കുട്ടിക്കൊമ്പൻ ചരിയാൻ കാരണം എരണ്ടക്കെട്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴിച്ച ഭക്ഷണം ദഹിക്കാതെ കുടലിന്‍റെ പ്രവര്‍ത്തനം നില്‍ക്കുന്നതാണ് എരണ്ടക്കെട്ട്.
തെങ്ങിന്‍റെ ഓല,പനയോല ഇവയുടെ അമിത ഉപയോഗം ഒരു പ്രധാന കാരണമെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. നാട്ടാനകള്‍ കൂടുതലായും എരണ്ടക്കെട്ട് ബാധിച്ച് ചരിയാറുണ്ടെങ്കിലും കാട്ടാനകള്‍ക്ക് അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം കണ്ടുവരാറുള്ള പ്രതിഭാസമാണിത്.