
കോട്ടയം: മുല്ലപ്പെരിയാർ ഡാം തമിഴ്നാടിന്റേതാണ് എന്ന് തോന്നിക്കുമാറ് കേന്ദ്ര ഡാം രജിസ്റ്ററിൽ തെറ്റായി ചേർത്തിരുന്നത് കോടതിയിൽ കേസ്സു
നടത്തിയാണെങ്കിലും തനിക്ക് മാറ്റിയെടുക്കുവാൻ കഴിഞ്ഞതിൽ അഭിമാനം ഉണ്ട് എന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും,
മുൻ കേന്ദ്ര മന്ത്രിയുമായ പി.സി.തോമസ്. എന്നാൽ കേരള ജനതയുടെ സുരക്ഷ കൂടി ഉറപ്പാക്കിയാലേ കാര്യമുള്ളൂ എന്നും, അതിന് ബന്ധപ്പെട്ടവർ ഉടൻ നടപടിക്ക് തയ്യാറാകണമെന്നും തോമസ് പറഞ്ഞു.
മുല്ലപ്പെരിയാറിനെക്കുറിച്ച് കൂടുതൽ പഠിച്ചപ്പോൾ ഇന്ത്യയിലെ ഡാമുകൾ സംബന്ധിച്ചുള്ള കേന്ദ്രസർക്കാരിൻറെ ഔദ്യോഗിക രജിസ്റ്ററിൽ മുല്ലപ്പെരിയാർ ഡാം സഹിതം കേരളത്തിലെ നാല് ഡാമുകൾ സ്ഥിതി ചെയ്യുന്നത് “തമിഴ്നാട്ടിലാണ്” എന്നാണ് കണ്ടത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അത് തിരുത്തണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവർക്കൊക്കെ കത്തെഴുതിയിട്ടും, പലരീതിയിൽ പരിശ്രമങ്ങൾ നടത്തിയിട്ടും, കാര്യം നടക്കാതെ വന്നപ്പോൾ, കേരള ഹൈക്കോടതിയിൽ താൻ നേരിട്ട് ഒരു ഹർജി നൽകിയെന്നും, ബന്ധപ്പെട്ടവരെ കേട്ട ശേഷം 22.11. 2012 തീയതിയിൽ വന്ന
വിധിപ്രകാരം കേന്ദ്ര ഡാം “രജിസ്റ്റർ തിരുത്തുവാനും മുല്ലപ്പെരിയാർ ഡാം ഉൾപ്പെടെ നാല് കേരള ഡാമുകൾ തമിഴ് നാട്ടിലാണ് സ്ഥിതി ചയ്യുന്നത് എന്ന് തെറ്റായി രേഖപ്പെടുത്തിയത് തിരുത്തുവാനും” ഉത്തരവ് വന്നു. (മുല്ലപ്പെരിയാർ, പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപള്ളം, എന്നീ ഡാമുകൾ സംബന്ധിച്ചാണ് തോമസ് കേസ് നൽകിയത്).
ദുരുദ്ദേശത്തോടെയാണ് ഈ കേരള ഡാമുകൾ തമിഴ്നാടിന്റേതാണെന്ന് വരുത്തുവാൻ ശ്രമിച്ചത് എന്ന ബോധ്യമുള്ളതിനാൽ, യഥാർത്ഥ കുറ്റവാളികളെ കണ്ടു പിടിക്കുവാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് തോമസ് ആവശ്യപ്പെട്ടു.
ഡാമിൻറെ സുരക്ഷയെ സംബന്ധിച്ചുള്ള ഭീഷണി നിലനിൽക്കുന്നു. അതുകൊണ്ട് മുല്ലപ്പെരിയാർ കേന്ദ്രീകരിച്ച് അല്പം മാറിയാണെങ്കിലും പുതിയ ഡാം
പണിയണമെന്നും, അതിന് തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്നും, തമിഴ്നാടിന്റെ സമ്മതപ്രകാരം ഒരിക്കലും കാര്യം നടക്കുകയില്ലാത്തതിനാൽ കേരള സർക്കാർ ഇക്കാര്യത്തിൽ
തീരുമാനമെടുത്ത് നടപ്പാക്കണം എന്നും, തമിഴ്നാടിനുള്ള വെള്ളം “ഒരു തുള്ളി പോലും കുറയ്ക്കാതെ” കൊടുക്കണമെന്നും തോമസ് ആവശ്യപ്പെട്ടു. കോട്ടയത്ത് വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.









