ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; യുവതിയുടെ ബന്ധുക്കളുടെ പരാതി സൈബർ സെല്ലിന്; ചിത്രം പ്രചരിപ്പിച്ചവർ കുടുങ്ങും

ഹോട്ടൽ ഐഡയിലെ മിസ്റ്റർ ഇന്ത്യയുടെ പീഡനം: പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; യുവതിയുടെ ബന്ധുക്കളുടെ പരാതി സൈബർ സെല്ലിന്; ചിത്രം പ്രചരിപ്പിച്ചവർ കുടുങ്ങും

സ്വന്തം ലേഖകൻ
കോട്ടയം: ഹോട്ടൽ ഐഡയിൽ മിസ്റ്റർ ഇന്ത്യ മുരളികുമാറിന്റെ പീഡനത്തിനു ഇരയായ യുവതിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. പീഡനത്തിനിരയായ യുവതിയുടെ സോഷ്യൽ മീഡിയ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളിൽ നിന്നെടുത്ത ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. പീഡനത്തിനിരയായി ഗുരുതരാവസ്ഥയിൽ കഴിയുന്ന യുവതിയുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതിയിൽ അശ്ലീല കമന്റുകളോടെ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ സൈബർ സെൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടമാളൂർ സ്വദേശിയും നേവി ഉദ്യോഗസ്ഥനും മിസ്റ്റർ ഇന്ത്യയുമായ മുരളികുമാറും സുഹൃത്തായ യുവതിയും ഹോട്ടൽ ഐഡയിൽ മുറിയെടുത്തത്. ഈ മുറിയിൽ വച്ച് ക്രൂര ലൈംഗിക പീഡനത്തിനിരയായ യുവതി സ്വകാര്യ ഭാഗങ്ങളിൽ മുറിവേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലായി. തുടർന്നു യുവതിയെ കുടമാളൂർ കിംസ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്കു വിധേയയാക്കി. തുടർന്നു പൊലീസ് മൊഴിയെടുക്കാനെത്തിയപ്പോഴാണ് മുരളി കുമാർ ഭക്ഷണം കഴിക്കാനെന്ന വ്യാജേനെ മുറിയിൽ വിളിച്ചുക്കൊണ്ടു പോയി തന്നെ ലൈംഗിക പീഡനത്തിനു ഇരയാക്കുകയായിരുന്നുവെന്നു യുവതി പൊലീസിനു മൊഴി നൽകിയത്. മകളെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പിതാവും ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി നൽകിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് സംഘം മുരളിയ്‌ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയും ചെയ്തത്.
എന്നാൽ, ഇതിനിടെ യുവതിയുടെയും മുരളിയുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടിൽ നിന്നും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രചരിച്ചു തുടങ്ങിയിരുന്നു. യുവതിയും അച്ഛനും മുരളികുമാറും കുടമാളൂരിലെ ഒരു വിവാഹവേദിയിൽ വച്ച് ഒന്നിച്ചെടുത്ത ചിത്രങ്ങളും, ഇരുവരുടെയും ഫെയ്‌സ്ബുക്ക് അക്കൗണ്ടിലുള്ള ചിത്രങ്ങളുമാണ് വ്യാപകമായി സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അശ്ലീലമായ അടിക്കുറിപ്പുകളോടെ ഇത്തരത്തിൽ ചിത്രങ്ങളും സന്ദേശങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് യുവതിയുടെ ബന്ധുക്കൾ ജില്ലാ സൈബർ സൈൽ ഡിവൈഎസ്പിയ്ക്ക് പരാതി നൽകിയത്.
ചിത്രം പ്രചരിപ്പിച്ച നൂറിലേറെ മൊബൈൽ നമ്പരുകളും, മുപ്പതിലേറെ വാട്‌സ്അപ്പ് ഗ്രൂപ്പുകളുടെയും വിശദാംശങ്ങൾ സഹിതമാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു വിശദമായ അന്വേഷണം നടത്തിയ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് ജില്ലാ പൊലീസിലെ സൈബർ സെൽ അധികൃതർ നൽകുന്ന സൂചന. ഡൽഹിയിലെ നിർഭയാ കേസിനു ശേഷം പീഡനത്തിനിരയാകുന്ന പെൺകുട്ടികളെ തിരിച്ചറിയുന്ന ചിത്രങ്ങളോ, വിവരങ്ങളോ പങ്കുവയ്ക്കാൻ സാധിക്കില്ല. ഇത്തരത്തിൽ വിവരങ്ങളൊന്നും തന്നെ മാധ്യമങ്ങൾ പോലും പുറത്തു വിടരുതെന്നാണ് നിയമം. ഈ സാഹചര്യത്തിലാണ് പീഡനത്തിനിരയായ യുവതിയുടെ ചിത്രങ്ങൾ സഹിതം ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തുന്നത്. ഇവരെല്ലാം കുടുങ്ങുമെന്നാണ് സൂചന.