
മോഫിയ പർവ്വീണിന്റെ ആത്മഹത്യ; സ്ത്രീധത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്
സ്വന്തം ലേഖകൻ
ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പര്‍വീണിന് സ്ത്രീധത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ ക്രൂര പീഡനങ്ങള്‍ സഹിക്കേണ്ടി വന്നതിന്റെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
പ്രതിയും മോഫിയയുടെ ഭര്‍ത്താവുമായ സുഹൈലിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ മോഫിയ ഭര്‍ത്താവിന് അയച്ച ഒട്ടേറെ ശബ്ദ സന്ദേശങ്ങളുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാന്‍ താല്‍പര്യമില്ലെ’ന്നു പല ഘട്ടത്തിലും മോഫിയ ഭര്‍ത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. എന്നാല്‍, എല്ലാം മൂളിക്കേട്ടതല്ലാതെ സുഹൈല്‍ മറുപടി നല്‍കുന്നില്ല.
കോടതിയുടെ അനുമതിയോടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാന്‍ സുഹൈലും മാതാപിതാക്കളും ശ്രമം നടത്തിയിരുന്നതായും തെളിവുകളുണ്ട്.
പീഡനം കടുത്തതോടെ സ്വന്തം വീട്ടിലേക്കു മോഫിയ താമസം മാറിയിരുന്നു. തുടര്‍ന്നു പ്രശ്‌നങ്ങള്‍ സംസാരിച്ചു തീര്‍പ്പാക്കി വീണ്ടും യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റിക്കു സുഹൈല്‍ കത്തു നല്‍കി. അതനുസരിച്ചു കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു. ഭര്‍ത്താവിനൊപ്പം പോകാന്‍ മോഫിയ തയാറായെങ്കിലും സുഹൈല്‍ അനുരഞ്ജന ചര്‍ച്ച ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ഡോക്ടറില്‍ കുറഞ്ഞ ഒരാളെ മകന്‍ വിവാഹം ചെയ്തതില്‍ ദേഷ്യം പ്രകടിപ്പിച്ചാണു സുഹൈലിന്റെ മാതാപിതാക്കള്‍ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
പ്രതികളായ ഭര്‍ത്താവ് സുഹൈല്‍, ഭര്‍തൃപിതാവ് യൂസഫ്, ഭര്‍തൃമാതാവ് റൂഖിയ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതു ജില്ലാ സെഷന്‍സ് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി. കസ്റ്റഡി കാലാവധി തീര്‍ന്നതിനെ തുടര്‍ന്നു പ്രതികളെ ക്രൈംബ്രാഞ്ച് വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരുന്നു.