ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും

ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ മാറ്റിവെച്ച എം.ജി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ ; മൂല്യനിർണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും

സ്വന്തം ലേഖകൻ

കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ, മാറ്റിവെച്ച മഹാത്മാഗാന്ധി സർവകലാശാല പരീക്ഷകൾ മെയ് 18 മുതൽ പുനരാരംഭിക്കും.

ബിരുദ, ബിരുദാനന്തര പരീക്ഷകളായിരിക്കും മെയ് മൂന്നാം വാരം മുതൽ പുനരാരംഭിക്കാൻ തീരുമാനിച്ചത്. ആറ്,നാല് സെമസ്റ്റർ ബിരുദ പരീക്ഷകൾ മെയ് 18, 19 തീയതികളിൽ നടക്കുമെന്ന് അധികൃതർ അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിച്ചാണ് പരീക്ഷകൾ നടത്തുകയെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ജൂൺ ഒന്ന് മുതൽ ആരംഭിക്കും.

ഹോംവാല്യൂഷനായി മൂല്യനിർണ്ണയം നചടത്തുകയെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.
മെയ് 11ന് സംസ്ഥാനത്തെ സർവകലാശാല പരീക്ഷകൾ ആരംഭിക്കുമെന്നായിരുന്നു സർക്കാരിന്റെ ആദ്യ തീരുമാനം.

എന്നാൽ പിന്നീട് തീരുമാനം പിൻവലിക്കുകയായിരുന്നു. അതാതു സർവകലാശാലകൾക്ക് തീരുമാനം എടുക്കാമെന്ന നിലയിൽ പുതിയ ഉത്തരവ് സർക്കാർ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എംജി സർവകലാശാല അധികൃതർ തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം സർവകലാശാല വൈസ് ചാൻസലർമാരുമായി ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെടി ജലീൽ വിഷയത്തിൽ വീഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മെയ് 11മുതൽ പരീക്ഷകൾ നടത്താനുള്ള നിർദേശം സർക്കാർ ഉത്തരവായി പുറത്തിറക്കിയത്.

എന്നാൽ ഈ ഉത്തരവിൽ പല അസൗകര്യങ്ങളുമുണ്ടെന്ന് പരാതികൾ വ്യാപകമായി വന്നിരുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തേണ്ട വിദ്യാർഥികളുണ്ട്, കൂടാതെ ട്രെയിൻ സൗകര്യവും ശരിയാകേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തിലാണ് മുൻ ഉത്തരവ് തിരുത്തിക്കൊണ്ട് പുതിയ ഉത്തരവ് സർക്കാർ ഇറക്കിയത്