കാത്തിരിപ്പിന് വിരാമം ; മെട്രോ മിക്കി ഇനി റിഷാനയ്ക്ക്  സ്വന്തം

കാത്തിരിപ്പിന് വിരാമം ; മെട്രോ മിക്കി ഇനി റിഷാനയ്ക്ക് സ്വന്തം

സ്വന്തം ലേഖകൻ

കൊച്ചി: കാത്തിരിപ്പിന് വിരാമം. കൊച്ചി മെട്രോയുടെ തൂണിൽ നിന്ന് രക്ഷപ്പെടുത്തിയ ‘മെട്രോ മിക്കി’ ഇനി ഇടപ്പള്ളി സ്വദേശിനി റിഷാനയ്ക്ക് സ്വന്തം. മെട്രോ മിക്കിയെ ദത്തെടുക്കാൻ നിരവധി ആൾക്കാരാണ് എത്തിയത്. കൊച്ചു കുട്ടികൾ മുതൽ വൃദ്ധരായവർ വരെ രംഗത്തെത്തിയിരുന്നു. വീട്ടിലെ വളർത്തു പൂച്ചകളെ നഷ്ടപ്പെട്ടവരും രക്ഷിതാക്കൾ മുഖേന കുട്ടികളും ‘മെട്രോ മിക്കി’യെ ആവശ്യപ്പെട്ടിരുന്നു. പൂച്ചക്കുട്ടിയെ നല്ലതുപോലെ നോക്കി വളർത്താൻ സാധിക്കുന്നവർക്കു മാത്രമേ കൈമാറുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.

ഇവരുടെ അപേക്ഷ പരിഗണിച്ച് ഉചിതമായവരെ കണ്ടെത്തുമെന്ന് സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ് (എസ്പിസിഎ) നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇവരിൽ നിന്ന് ഏറ്റവും ഉചിതമെന്ന് വ്യക്തമായ റിഷാനയ്ക്ക് പൂച്ചയെ കൈമാറിയത്. സംരക്ഷണ ചുമതല ഏറ്റെടുത്ത് സത്യവാങ്മൂലം സമർപ്പിച്ചശേഷമാണ് ഔപചാരികമായി പൂച്ചക്കുട്ടിയെ കൈമാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പൂച്ചയുടെ ഉടമസ്ഥയാണെന്ന അവകാശവാദം ഉന്നയിച്ച് ആലുവ സ്വദേശിനി എത്തിയെങ്കിലും ഉടമസ്ഥാവകാശം തെളിയിക്കാൻ സാധിച്ചിരുന്നില്ല. താൻ വളർത്തിയ പൂച്ചക്കുട്ടിയെ സഹോദരൻ ഉപേക്ഷിച്ചുവെന്നാണ് ഇവരുടെ വാദം. വൈറ്റില ജംങ്കഷന് സമീപത്തെ മെട്രോ തൂണിൽ കുടുങ്ങിയ പൂച്ചയെ രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ രക്ഷിച്ചത്. വലിയ ക്രെയിനുകളും വലകളുമെല്ലാം ഒരുക്കിയാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ പൂച്ചയെ രക്ഷപ്പെടുത്തിയത്. ശേഷം പനമ്പള്ളി നഗർ മൃഗാശുപത്രിയിൽ കഴിയുകയായിരുന്നു പൂച്ചക്കുട്ടി. എസ.്പി.സി.എ അധികൃതരാണ് പൂച്ചക്കുട്ടിക്ക് ‘മെട്രോ മിക്കി’ എന്ന് പേരിട്ടത്. വൻമാധ്യമ ശ്രദ്ധയാണ് മെട്രോമിക്കിക്ക് ലഭിച്ചത്. ഇതോടെയാണു പൂച്ചയെ ദത്തെടുക്കാൻ ആൾക്കാർ വൻതോതിൽ എത്തിയത്.