തൃശ്ശൂര്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയാത്ര; അമ്മ മരിച്ചു എന്ന് ഓട്ടോ ഡ്രൈവറെ ധരിച്ച് പണവും കടമായി വാങ്ങി; തിരുവനന്തപുരത്തെത്തി പണം നല്‍കാതെ പറ്റിച്ചു കടന്ന പാറശാല സ്വദേശി അറസ്റ്റില്‍: തട്ടിപ്പ് നടത്തിയത് നടൻ ദിലീപിന്റെ അസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച്

തൃശ്ശൂര്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോയാത്ര; അമ്മ മരിച്ചു എന്ന് ഓട്ടോ ഡ്രൈവറെ ധരിച്ച് പണവും കടമായി വാങ്ങി; തിരുവനന്തപുരത്തെത്തി പണം നല്‍കാതെ പറ്റിച്ചു കടന്ന പാറശാല സ്വദേശി അറസ്റ്റില്‍: തട്ടിപ്പ് നടത്തിയത് നടൻ ദിലീപിന്റെ അസിസ്റ്റന്റ് ആണെന്ന് വിശ്വസിപ്പിച്ച്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരം വരെ ഓട്ടോ വിളിച്ച ശേഷം ഡ്രൈവറെ പറ്റിച്ച്‌ പണം നല്‍കാതെ കടന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പാറശാല ഉദിയന്‍കുളങ്ങര സ്വദേശി നിശാന്ത് (27) ആണ് തമ്പാനൂര്‍ പൊലീസിന്‍റെ പിടിയിലായത്. തൃശ്ശൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രേവത് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കഴിഞ്ഞ 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്ബോഴാണ് “അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്ന ചോദ്യവുമായി നിശാന്ത് രേവതിനെ സമീപിച്ചത്. നടന്‍ ദിലീപിന്‍റെ അസിസ്റ്റന്‍റ് ആണെന്നും രേവതിനെ വിശ്വസിപ്പിച്ചു. കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു. ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും ഉറപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെയാണ് മറ്റൊന്നും ആലോചിക്കാതെ സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ഡീസലടിച്ച്‌ തിരുവനന്തപുരത്തേക്ക് വിട്ടത്. ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച്‌ ഇയാള്‍ക്ക് രേവത് ഭക്ഷണവും വാങ്ങിച്ചു നല്‍കി. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര പോകണമെന്ന് പറഞ്ഞു. നെയ്യാറ്റിന്‍കരയിലെത്തി. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകാമെന്നുമായി. ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ ആശുപത്രിയുടെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയെങ്കിലും നടന്നില്ല.

തുടര്‍ന്ന് നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ആളെ കണ്ടിട്ടില്ലെന്ന് രേവത് പറയുന്നു. 6,500 രൂപ വണ്ടിക്കൂലിയും 1000 രൂപ കടമായി നല്‍കിയതും ഉള്‍പ്പെടെ 7,500 രൂപയാണ് രേവതിന് നഷ്ടമായത്. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും ആള്‍ വരാതായപ്പോഴാണ് രേവതിന് സംശയം തുടങ്ങിയത്. പിന്നാലെ തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

തിരികെ വരാന്‍ ഡീസലിന് പോലും കാശില്ലാതെ വലഞ്ഞ രേവത് പൊലീസുകാരുടെ സഹായത്തോടെയാണ് നാട്ടിലേക്ക് മടങ്ങിയെത്തിയത്. അന്വേഷണം ആരംഭിച്ചതോടെ രേവത് പറഞ്ഞതെല്ലാം നുണയെന്ന് വരുത്തി തീര്‍ത്ത് രക്ഷപ്പെടാനായിരുന്നു നിശാന്തിന്‍റെ ശ്രമം. ക്വാറന്‍റീനില്‍ കഴിയുകയാണെന്ന് കൂടി അറിയിച്ചതോടെ അറസ്റ്റ് വൈകി. എന്നാല്‍ ഇത് നുണയാണെന്ന് വ്യക്തമായതോടെ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പണം തിരികെ കൊടുത്ത് കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.