മരുന്നെത്തിക്കാൻ കേന്ദ്രത്തിന്റെ വിമാനം, ഡൽഹിയിൽ കൺട്രോൾ റൂമുകൾ തുറന്നു, കേരളത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാറുണ്ടാകും: ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ

മരുന്നെത്തിക്കാൻ കേന്ദ്രത്തിന്റെ വിമാനം, ഡൽഹിയിൽ കൺട്രോൾ റൂമുകൾ തുറന്നു, കേരളത്തിന് കൈത്താങ്ങായി കേന്ദ്ര സർക്കാറുണ്ടാകും: ആരോഗ്യ മന്ത്രി ഡോ.ഹർഷവർദ്ധൻ

സ്വന്തംലേഖകൻ

 

ന്യൂഡൽഹി: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ നേരിടുന്നതിനായി ഡൽഹിയിൽ കൺട്രോൾ റൂം തുറന്നെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർദ്ധൻ അറിയിച്ചു. കേരളത്തിന് ആവശ്യമായ എല്ലാവിധ സഹായവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും മരുന്നുകൾ ലഭ്യമാക്കുന്നതിനാവശ്യമായ വിമാന സൗകര്യങ്ങൾ ഏർപ്പാടാക്കുമെന്നും ആരോഗ്യമന്ത്രി ഡൽഹിയിൽ ചേർന്ന വാർത്തസമ്മേളനത്തിൽ അറിയിച്ചു.അതേസമയം, സംസ്ഥാനത്ത് വീണ്ടും നിപ ബാധയുള്ളതായി സ്ഥിരീകരിച്ച് സർക്കാർ. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് രാവിലെ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസ്ഥാനത്ത് നിപയുള്ളതായി സ്ഥിരീകരിച്ചത്. നിപ ബാധയേറ്റെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളത്ത് ചികിത്സയിലുള്ള വിദ്യാർത്ഥിയുടെ പരിശോധന ഫലം നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭ്യമായതിന്റെ അടിസ്ഥാനത്തിലാണ് നിപ ബാധതന്നെന്ന് സ്ഥിരീകരണം ഉണ്ടായതെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.ജനങ്ങൾക്ക് യാതൊരുതരത്തിലുള്ള ഭയപ്പാടിന്റെയും ആവശ്യമില്ലെന്നും വൈറസിനെ പ്രതിരോധിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. രോഗബാധ സ്ഥിരീകരിച്ചയാളുടെ ബന്ധുക്കളുടെ ലിസ്റ്റ് ശേഖരിച്ചു കഴിഞ്ഞു. 86 പേരുടെ പട്ടികയാണ് ശേഖരിച്ചിട്ടുള്ളത്. ഇവർ പ്രത്യേക നിരീക്ഷണത്തിലാണ്. ബന്ധുക്കളിൽ രണ്ടുപേർക്ക് ചെറിയ പനിയുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ചികിത്സയ്ക്ക് വേണ്ടിയുള്ള എല്ലാ ഒരുക്കളും പൂർത്തിയായി കഴിഞ്ഞതായും മന്ത്രി അറിയിച്ചു. രോഗിയെ ആദ്യ ഘട്ടത്തിൽ ചികിത്സിച്ച രണ്ട് നഴ്സുമാർക്ക് ചെറിയ തൊണ്ട വേദനയുള്ളതായി അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഇവരും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു.കേന്ദ്രസർക്കാരിൽ നിന്ന് എല്ലാ പിന്തുണയുംവാഗ്ദ്ധാനം ചെയ്തു കഴിഞ്ഞതായും, കേന്ദ്ര ആരോഗ്യമന്ത്രി തന്നെ വിളിച്ച് വിവരങ്ങൾ വിലയിരുത്തിയതായും കെ.കെ.ശൈലജ വ്യക്തമാക്കി. കഴിഞ്ഞതവണ നിപ ബാധയുണ്ടായ സമയത്ത് ആസ്ട്രേലിയയിൽ നിന്നു കൊണ്ടുവന്ന ആന്റിബയോട്ടിക് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ സ്റ്റോക്കുണ്ട്. ഇത് കേരളത്തിന് ലഭ്യമാക്കാമെന്ന് കേന്ദ്രസർക്കാർ സമ്മതിച്ചിട്ടുണ്ട്. സംസ്ഥാനത്തെ രണ്ട് ഡോക്ടർമാർക്ക് ഇതിനുള്ള പരിശീലനം നൽകിയിട്ടുള്ളതായും ആരോഗ്യമന്ത്രി വ്യക്തമാക്കി.