
മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പ്; ഉടമയെ അന്വേഷിച്ചെത്തിയ യുവതിയെയും മകനെയും ഗേറ്റിനുള്ളിൽ പൂട്ടിയിട്ടു; മണിക്കൂറുകൾക്കുശേഷം പോലീസ് എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്
പാലക്കാട്: മണ്ണാർക്കാട് ആശുപത്രി നിക്ഷേപ തട്ടിപ്പിനിരയായ യുവതിയെയും മകനെയും ഉടമകൾ പൂട്ടിയിട്ടതായി പരാതി.
ഉടമയെ തിരഞ്ഞ് വീട്ടിലെത്തിയ യുവതിയെയാണ് മണിക്കൂറുകളോളം പൂട്ടിയിട്ടത്. മണിക്കൂറുകൾക്കു ശേഷം പൊലിസെത്തിയാണ് ഇവരെ പുറത്തെത്തിച്ചത്.
ഒരു വ൪ഷം മുമ്പാണ് മണ്ണാ൪ക്കാട് കുന്തിപ്പുഴയോരത്ത് മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കാൻ 20 കോടിയോളം രൂപ പലരിൽ നിന്നായി വാങ്ങിയത്. കെട്ടിടം പണിതെങ്കിലും ആശുപത്രിയുടെ പ്രവ൪ത്തനം ആരംഭിച്ചില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ പണം കൊടുത്ത അൻപതിലേറെ പേ൪ വിആർ ആശുപത്രി ഉടമ സി.വി റിഷാദിനെതിരെ പൊലീസിൽ പരാതിയും നൽകി. പൊലീസ് കേസെടുത്തതോടെ ഉടമ ഒളിവിൽ പോയി.
ഉടമകളെ പൊലീസും ഇരയായവരും അന്വേഷിക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് തട്ടിപ്പിനിരയായ യുവതിയും മകനും കുമരംപുത്തൂരിലെ വീട്ടിലെത്തിയത്.
റിഷാദ് സ്‌ഥലത്ത് ഉണ്ടോ എന്ന് അറിയാനായിരുന്നു യുവതിയെത്തിയത്. ഇതിനിടെ വീട്ടിലുണ്ടായിരുന്ന ഉടമയുടെ ബന്ധു യുവതിയെയും മകനെയും ബലം പ്രയോഗിച്ച് മുറ്റത്തേക്ക് കയറ്റി ഗേറ്റടച്ചുവെന്നാണ് പരാതി.
ഉയരമുള്ള ഗേറ്റ് ആയതിനാൽ പുറത്തു കടക്കാനായില്ല.
മൂന്നു മണിക്കൂറിന് ശേഷം പോലീസെത്തി സ്‌റ്റൂൾ കൊണ്ടുവന്ന് അതിൽ കയറ്റി ഗേറ്റ് പുറത്തേക്ക് ചാടിച്ചാണ് ബിന്ദു ബാബുവിനെയും മകനെയും പുറത്ത് എത്തിച്ചത്.
തട്ടിപ്പിന് ഇരയായവർ നൽകിയ പരാതികളിൽ മുപ്പതോളം കേസുകളിൽ വാറണ്ട് ഉണ്ടായിട്ട് പോലും റിഷാദിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് ബിന്ദു ബാബു പറഞ്ഞു.