
കൊല്ലം : മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയെ കാര്‍ കയറ്റി കൊന്ന കേസിലെ പ്രതികളായ അജ്മലും ഡോ.ശ്രീക്കുട്ടിയും ലഹരി ഉപയോഗിച്ചിരുന്നെന്ന് പൊലീസ്.
അപകടത്തിന്റെ തലേദിവസം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ ഇരുവരും താമസിച്ചു. ഇവിടെ വച്ച് ഇരുവരും മദ്യവും രാസലഹരിയും ഉപയോഗിച്ചെന്നും മദ്യക്കുപ്പികളും രാസലഹരി ഉപയോഗിക്കുന്ന ട്യൂബുകളും കണ്ടെടുത്തിട്ടുണ്ടെന്നുമാണ് പൊലീസ് പറയുന്നത്.
പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലും ഇവര്‍ക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഉള്ളത്. ചോദ്യം ചെയ്ത സമയം പ്രതികള്‍ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എംഡിഎംഎയാണ് ഉപയോഗിച്ചതെന്നുമാണ് പൊലീസ് പറയുന്നത്. എംഡിഎംഎയുടെ ഉറവിടവും ലഹരി ഉപയോഗിച്ച ശേഷം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നതും കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാംപ്രതിയാണ് കരുനാഗപ്പള്ളി സ്വദേശി അജ്മല്‍. രണ്ടാംപ്രതിയാണ് നെയ്യാറ്റിന്‍കര സ്വദേശിനി ഡോ. ശ്രീക്കുട്ടി. ഇരുവരെയും പോലീസ് കസ്റ്റഡിയില്‍വിട്ടു. ശാസ്താംകോട്ട മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെ കസ്റ്റഡിയില്‍ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
അതിനിടെ, ശ്രീക്കുട്ടി മുന്‍ ഭര്‍ത്താവ് അഭീഷ് രാജുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെങ്കിലും ബന്ധം വേര്‍പെടുത്തിയിരുന്നില്ലെന്ന് ശ്രീക്കുട്ടിയുടെ അമ്മ സുരഭി വെളിപ്പെടുത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ക്കെല്ലാം കാരണം മുന്‍ ഭര്‍ത്താവാണെന്നും അജ്മല്‍ എന്ന ക്രിമിനലുമായി ചേര്‍ന്ന് മകളെ കുടുക്കിയതാണെന്നും സുരഭി ഒരു വാര്‍ത്താ ചാനലിനോട് വ്യക്തമാക്കി. ഇതുവരെ മദ്യപിക്കാത്ത ശ്രീക്കുട്ടിയെ ജ്യൂസില്‍ മദ്യംചേര്‍ത്ത് നല്‍കിയത് ആയിരിക്കാമെന്നും സത്യം പൊലീസ് കണ്ടുപിടിക്കട്ടെ എന്നും സുരഭി പറഞ്ഞു.