
ലണ്ടൻ കൊച്ചി വിമാനത്തിൽ മലയാളി യുവതിക്ക് സുഖപ്രസവം ; വിമാനത്തിലെ ഗാലി പ്രസവമുറിയായി; ഏഴാം മാസം പിറന്ന ആൺകുഞ്ഞ് ഇപ്പോൾ ജർമ്മനിയിൽ
സ്വന്തം ലേഖകൻ
കൊച്ചി: ലണ്ടനില്‍ നിന്ന് കൊച്ചിയിലേക്കുളള എയര്‍ ഇന്ത്യ വിമാനത്തില്‍ മലയാളി യുവതി പ്രസവിച്ചു.
പത്തനംതിട്ട സ്വദേശിനിയായ മരിയ ഫിലിപ്പാണ് വിമാനത്തില്‍വട്ട് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാത്രി ലണ്ടനില്‍നിന്നു പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ഡ്രീംലൈനര്‍ വിമാനത്തിലാണു സംഭവം. ഏഴു മാസം ഗര്‍ഭിണിയായ മരിയയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്ന ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രസവം നടക്കുകയായിരുന്നു.
ഇന്ത്യന്‍ സമയം രാത്രി 7 മണിയോടെയാണു വിമാനം പുറപ്പെട്ടത്. അത്താഴം കഴിഞ്ഞ് അല്‍പ സമയത്തിനുള്ളില്‍ യുവതിക്കു പ്രസവ വേദന അനുഭവപ്പെട്ടു.
കാബിന്‍ ജീവനക്കാരെ വിവരമറിയിച്ചതിനെ തുടര്‍ന്ന്, വിമാനത്തിലുണ്ടായിരുന്ന 2 ഡോക്ടര്‍മാരെ കണ്ടെത്തി. കൊച്ചിയിലേക്കുള്ള യാത്രക്കാരായിരുന്ന 4 നഴ്സുമാരും സഹായിക്കാനെത്തി. വിമാനത്തിലെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കുന്ന ഗാലി താല്‍ക്കാലിക പ്രസവമുറിയാക്കി മാറ്റുകയായിരുന്നു.
വിമാനത്തിലെ തലയിണകളും തുണികളും ഉപയോഗിച്ചു. ഫസ്റ്റ് എയ്ഡ് കിറ്റ്, ഫിസിഷ്യന്‍സ് കിറ്റ് തുടങ്ങിയവയായിരുന്നു അടിയന്തര ഘട്ടത്തില്‍ ആശ്രയമായത്.
ഏഴാം മാസത്തിലായിരുന്നു പ്രസവം. അതിനാല്‍ 3 മണിക്കൂറിനകം യുവതിക്കും കുഞ്ഞിനും മെഡിക്കല്‍ സഹായം അത്യാവശ്യമാണെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശത്തിനെ തുടര്‍ന്ന് ഏറ്റവുമടുത്ത ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.
എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറുമായി ബന്ധപ്പെട്ടു വിമാനത്താവളത്തില്‍ അടിയന്തര മെഡിക്കല്‍ സഹായം ഉറപ്പാക്കിയിരുന്നു. വിമാനം ഇറങ്ങിയ ഉടന്‍ റിമോട്ട് ബേയിലേക്കു മാറ്റി യുവതിയെയും കുഞ്ഞിനെയും ഇവരുടെ ഒരു ബന്ധുവിനെയും വിമാനത്തില്‍ നിന്നിറക്കി ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് 6 മണിക്കൂര്‍ വൈകിയാണു വിമാനം കൊച്ചിയിലെത്തിയത്.