ലോക് ഡൗണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി അധ്യാപിക വീട്ടിലേക്ക് കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു ; തീപിടിച്ച് നശിച്ചത് 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ : സംഭവത്തില്‍ പൊലീസ് കേസെടുത്തു

ലോക് ഡൗണില്‍ മൂല്യനിര്‍ണ്ണയം നടത്തുന്നതിനായി അധ്യാപിക വീട്ടിലേക്ക് കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു ; തീപിടിച്ച് നശിച്ചത് 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ : സംഭവത്തില്‍ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകന്‍

കായംകുളം: ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ മൂല്യനിര്‍ണ്ണയത്തിനായി കോളജ് അധ്യാപിക വീട്ടിലേക്ക് കൊണ്ടുപോയ ഉത്തരക്കടലാസുകള്‍ കത്തിനശിച്ചു. ഒന്നാം വര്‍ഷ ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ക്കാണ് തീപിടിച്ചത്.

കായംകുളം എം.എസ്.എം.കോളേജിലെ അധ്യാപിക അനുവാണ് ലോക് ഡൗണ്‍ ആയതിനാല്‍ മൂല്യനിര്‍ണയത്തിനായി സ്വന്തം വീട്ടിലേക്ക് ഉത്തരക്കടലാസുകള്‍ കൊണ്ടുപോയത്. 38 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ക്കാണ് മൂല്യനിര്‍ണയം നടത്തുന്നതിനിടെ തീപിടിച്ചത്. തുുടര്‍ന്ന് ഉത്തരക്കടലാസുകള്‍ കത്തിനശിച്ചതായി അധ്യാപിക പൊലീസിനെ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള സര്‍വകലാശാല അടുത്തിടെ നടത്തിയ ഒന്നാം സെമസ്റ്റര്‍ ബി.എസ്സി. രസതന്ത്രം പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് കത്തിനശിച്ചത്. ലോക്ഡൗണായതിനാല്‍ അധ്യാപകര്‍ വീട്ടിലാണ് മൂല്യനിര്‍ണയം നടത്തുന്നത്.

വീട്ടില്‍ ടേബിള്‍ ലാമ്പിന്റെ വെളിച്ചത്തില്‍ ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്നതിനിടയില്‍ ആഹാരം കഴിക്കാനായി മുറിവിട്ട് പോയി. അപ്പോഴാണ് ഉത്തരക്കടലാസിന് തീപിടിച്ചതെന്നാണ് അധ്യാപിക പറയുന്നത്.

ഇത്തരം സാഹചര്യങ്ങളില്‍ ഉത്തരക്കടലാസ് നഷ്ടമായ വിദ്യാര്‍ത്ഥികള്‍ക്കായി അടിയന്തരമായി പുനര്‍പരീക്ഷ നടത്തുകയാണ് സാധരണ നടപടിക്രമമെന്ന് കേരള സര്‍വകലാശാലാ അധികൃതര്‍ അറിയിച്ചു. ഇവരുടെ ഫലപ്രഖ്യാപനവും മറ്റുള്ളവര്‍ക്കൊപ്പം തന്നെ നടക്കുകയും ചെയ്യും.

സംഭവത്തില്‍ കായംകുളം പൊലീസ് കേസെടുത്തു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഉദ്യോഗസ്ഥനും ഫൊറന്‍സിക് വിഭാഗവും പരിശോധന നടത്തിയെന്നും അവരുടെ റിപ്പോര്‍ട്ട് ലഭിച്ചെങ്കില്‍ മാത്രമേ കാരണം അറിയാനാകൂവെന്നും സിഐ. ഗോപകുമാര്‍ അറിയിച്ചു.