ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്ര ജില്ലയിലെത്തി: ഇന്ന് പര്യടനം കോട്ടയം നഗരത്തിൽ; അക്രമം പാർട്ടി നിലപാടല്ലെന്ന് കൊടിയേരി

ഇടതു മുന്നണിയുടെ കേരള സംരക്ഷണ യാത്ര ജില്ലയിലെത്തി: ഇന്ന് പര്യടനം കോട്ടയം നഗരത്തിൽ; അക്രമം പാർട്ടി നിലപാടല്ലെന്ന് കൊടിയേരി

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ അണികളെ ഇളക്കിമറിച്ച് ശക്തികേന്ദ്രങ്ങളിലൂടെ ഇടതു മുന്നണിയുടെ കേരള സംരക്ഷണ ജാഥ. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ നയിക്കുന്ന തെക്കൻ മേഖലാ ജാഥയാണ് ജില്ലയിൽ പര്യടനം നടത്തുന്നത്.

ശനിയാഴ്ച രാവിലെയാണ് ജ്ില്ലയിലെ പര്യടനം ആരംഭിച്ചത്. ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് ശേഷം തവണക്കടവിൽ നിന്നും ജങ്കാർ വഴിയാണ് ജാഥ വൈക്കത്തെത്തിയത്. ആയിരക്കണക്കിന് പ്രവർത്തകർ ആവേശത്തോടെയാണ് ജാഥയെ സ്വീകരിച്ചത്. എൽ.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ പി.സുഗതൻ, സി.പി.എം ഏരിയാ സെക്രട്ടറിമാരായ കെ.അരുണൻ, കെ.ശെൽവരാജ്, ആർ.സുശീലൻ, കെ.കെ ഗണേശൻ, സി.കെ ആശ എം.എൽ.എ എന്നിവർ ചേർന്നു സ്വീകരിച്ചു. സ്വീകരണ സമ്മേളനത്തിൽ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് അധ്യക്ഷത വഹിച്ചു. വൈക്കം വിശ്വൻ, അഡ്വ. കെ.പ്രകാശ് ബാബു, അഡ്വ. പി.സതീദേവി, അഡ്വ. ആന്റണി രാജു, സി.കെ ശശിധരൻ, വി.എൻ വാസവൻ, അഡ്വ. പി.കെ ഹരികുമാർ, അഡ്വ. കെ.സുരേഷ് കുറുപ്പ് എം.എൽ.എ, എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


സിപിഎം ഒരു വിധത്തിൽ അക്രമങ്ങളെ ന്യായീകരിക്കുകയില്ലെന്ന് കൊടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സമാധാനമാണ് ഇടതുപക്ഷത്തിന്റെ നയം. മാർകിസിസ്റ്റ് അക്രമം എന്ന പ്രചാരണം പലരും ഉയർത്തികൊണ്ടു വരുന്നുണ്ട്. ഇതിലൂടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ഒറ്റപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നത്. അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് മികച്ചവിജയമാണ് ഉണ്ടായത്. അതോടെ ശബരിമല സമരം മുൻ നിർത്തി എൽ.ഡി.എഫിനെ കടന്നാക്രമിക്കുന്നത് നിർത്തി. അതിനുശേഷം കാസർകോട് സംഭവത്തിന്റെ പേരിൽ എൽ.ഡി.എഫി. നെ പ്രതികൂട്ടിൽ നിർത്താനാണ് ചിലർ ശ്രമിക്കുന്നത്. കാസർകോട് നടന്ന സംഭവം അപലപനീയമാണ്. സർക്കാർ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തു. റവന്യുമന്ത്രി ചന്ദ്രശേഖരൻ കാസർകോട് കൊല്ലപ്പെട്ട യുവാക്കളുടെ വീട് സന്ദർശിച്ചത് സർക്കാർ നയം വ്യക്തമാക്കാനാണ്. മുഖ്യമന്ത്രിയും വീട് സന്ദർശിക്കാൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവിടുത്തെ കോൺഗ്രസ് നേതൃത്വം അതിന് സമ്മതിച്ചില്ല. പ്രകോപനം സൃഷ്ടിക്കുന്നത് എൽ.ഡി.എഫ്. നയമല്ല. കേരളത്തിൽ പുതിയ രാഷ്ട്രീയ സംസ്‌ക്കാരം ഉയർത്തികൊണ്ടുവരണമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.


ഞായറാഴ്ച രാവിലെ 11 ന് കടുത്തുരുത്തി മണ്ഡലത്തിലെ കുറുപ്പന്തറ ചന്തമൈതാനം, മൂന്നിന് പാലായിൽ ന്യൂബസാർ, വൈകിട്ട് നാലിന് ഏറ്റുമാനൂർ മണ്ഡലത്തിലെ കോവിൽപാടം, വൈകിട്ട് അഞ്ചിന് കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളുടെ നേതൃത്വത്തിൽ തിരുനക്കര മൈതാനം എന്നിവിടങ്ങളിലാണ് സ്വീകരണം. അവസാന തിങ്കളാഴ്ച പകൽ 11ന് ചങ്ങനാശേരി മണ്ഡലത്തിലെ പെരുന്ന ബസ്‌സ്റ്റാൻഡ്, മൂന്നിന് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലെ പൊൻകുന്നംരാജേന്ദ്ര മൈതാനം, വൈകിട്ട് നാലിന് പൂഞ്ഞാർ മണ്ഡലത്തിലെ മുണ്ടക്കയം ബസ്‌സ്റ്റാൻഡിനു സമീപം എന്നിവിടങ്ങളിലും സ്വീകരണം നൽകും. തുടർന്ന് ജാഥ ഇടുക്കി ജില്ലയിലെ പീരുമേട് മണ്ഡലത്തിൽ പ്രവേശിക്കും. ജാഥയിൽ കെ. പ്രകാശ്ബാബു(സി.പി.െഎ), പി സതീദേവി (സി.പി.എം), പി.കെ. രാജൻ(എൻ.സി.പി), യു. ബാബു ഗോപിനാഥ് (കോൺഗ്രസ്-എസ്), ഡീക്കൻ തോമസ് കയ്യത്ര (കേരള കോൺഗ്രസ്-സ്‌കറിയ), ഡോ. വർഗീസ് ജോർജ് (ലോക്താന്ത്രിക് ജനതാദൾ), കാസിം ഇരിക്കൂർ(ഐ.എൻ.എൽ), ആൻറണി രാജു(ജനാധിപത്യ കേരള കോൺഗ്രസ്), പി എം മാത്യു (കേരള കോൺഗ്രസ്-ബി) എന്നിവർ അംഗങ്ങളാണ്.