ളാക്കാട്ടൂർ സ്വദേശി സച്ചിൻ മരണത്തിലും നാടിനു മാതൃകയായി..!  ഏക മകൻ ഇനി അനേകം പേരിലൂടെ ജീവിക്കും; പുതുജീവിതം നൽകിയത് 6 പേർക്ക്; കോട്ടയം മെഡിക്കൽ കോളേജിൽ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

ളാക്കാട്ടൂർ സ്വദേശി സച്ചിൻ മരണത്തിലും നാടിനു മാതൃകയായി..! ഏക മകൻ ഇനി അനേകം പേരിലൂടെ ജീവിക്കും; പുതുജീവിതം നൽകിയത് 6 പേർക്ക്; കോട്ടയം മെഡിക്കൽ കോളേജിൽ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാട്ടിലെ സന്നദ്ധ പ്രവർത്തകനായ കോട്ടയം  ളാക്കാട്ടൂർ സ്വദേശി സച്ചിന്റെ (22) അകാല വേർപാടിലും 6 പേർക്കാണ് പുതുജീവിതം നൽകിയത്. അപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണമടഞ്ഞ സച്ചിന്റെ ഹൃദയം, കരൾ, 2 വൃക്കകൾ, 2 കണ്ണുകൾ എന്നിവയാണ് ദാനം നൽകിയത്.

ഹൃദയവും ഒരു വൃക്കയും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും, കരൾ കൊച്ചി ആംസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലുള്ള രോഗിക്കും, ഒരു വൃക്ക എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിനും, 2 കണ്ണുകൾ മെഡിക്കൽ കോളേയിലെ ഐ ബാങ്കിനുമാണ് നൽകിയത്. ഇതോടെ കോട്ടയം മെഡിക്കൽ കോളേജിൽ മറ്റൊരു ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രകിയ്ക്ക് കൂടി വേദിയായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക് ഡൗൺ കാലത്ത് അവയവദാന പ്രകൃയയിലൂടെ നടന്ന ആദ്യ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതും ഇവിടെയാണ്. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ഏഴാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ഈ 7 ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിലാണ് നടന്നത്. മെഡിക്കൽ കോളേജിൽ നടന്ന 52-ാമത്തെ വൃക്ക മാറ്റിവയ്ക്കൽ കൂടിയാണ്.

അത്യധികം വേദനയിലും അയവദാനത്തിന് മുന്നോട്ട് വന്ന കുടുംബാഗങ്ങൾക്ക് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നന്ദി പറഞ്ഞു. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ ഉൾപ്പെടെയുള്ള എല്ലാവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

കഴിഞ്ഞ അഞ്ചാം തീയതി തിരുവഞ്ചൂരിൽ വച്ചാണ് ബൈക്കപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ സച്ചുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ ചികിത്സ നൽകി. 12ന് മസ്തിഷ്‌ക മരണം സംഭവിച്ചു. രണ്ട് അപ്നിയ ടെസ്റ്റ് നടത്തി മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. അവയവദാനത്തിന്റെ സാധ്യതകളറിയാവുന്ന ബന്ധുക്കൾ ലോക അവയവ ദിനമായ ആഗസ്റ്റ് 13ന് അവയവദാനത്തിന് സന്നദ്ധമായി മുന്നോട്ട് വന്നതും മറ്റൊരു പ്രത്യേകതയായി.

കേരള സർക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എൻ.ഒ.എസ്) വഴിയാണ് അവയവദാന പ്രകൃയ നടത്തിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, മൃതസഞ്ജീവനി സെൻട്രൽ സോൺ നോഡൽ ഓഫീസർ കെ.പി. ജയകുമാർ, യൂറോളജി വിഭാഗം മേധാവി ഡോ. സുഭാഷ് ഭട്ട്, അനസ്തീഷ്യാ വിഭാഗം മേധാവി ഡോ. ശാന്തി എന്നിവരാണ് അവയവദാന പ്രകൃയയ്ക്കും ശസ്ത്രകൃയയ്ക്കും നേതൃത്വം നൽകിയത്.

പിതാവ് എം.ആർ. സജിയും മാതാവ് സതിയുമാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകും.