
തിരുവനന്തപുരം: തലസ്ഥാനത്ത് വില്‍പ്പനയ്ക്കായി എത്തിച്ച 42 ഗ്രാം എംഡിഎംഎയുമായി 39-കാരൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി.
പോത്തൻകോട് വാവറമ്പലം സ്വദേശി ഷൈജു എന്നയാളാണ് പത്താംകല്ലിന് സമീപം നടത്തിയ പരിശോധനയില്‍ അറസ്റ്റിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ എ. ഷമീർഖാന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
കഴക്കൂട്ടത്തു നിന്ന് വാങ്ങിയ മയക്കുമരുന്ന് പാറശാലയിലെത്തിച്ച് മറ്റൊരാള്‍ക്ക് കൈമാറാനായിരുന്നു പ്രതിയുടെ പദ്ധതി. പിടിക്കപ്പെടാതിരിക്കാൻ ജാഗ്രതയോടെയാണ് പ്രതികള്‍ നീങ്ങിയത്. സാധനം കൈമാറേണ്ട ആവശ്യക്കാരൻ്റെ ബൈക്കിന്റെ നമ്പരും, പ്രതിയായ ഷൈജു ധരിച്ചിരിക്കുന്ന ഷർട്ടിന്റെ നിറവും അടയാളമായി മുൻകൂട്ടി പറഞ്ഞുറപ്പിച്ചിരുന്നു. ഈ അടയാളങ്ങള്‍ നോക്കി മനസ്സിലാക്കി പാറശാലയില്‍ വെച്ച് മയക്കുമരുന്ന് വാങ്ങാൻ മറ്റൊരാള്‍ എത്തുമെന്നായിരുന്നു കരാർ.
എന്നാല്‍ പ്രതികളുടെ നീക്കങ്ങളെക്കുറിച്ച് എക്സൈസ് സംഘത്തിന് മുൻകൂട്ടി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് പത്താംകല്ലിന് സമീപം വെച്ച് ഷൈജുവിനെ തടഞ്ഞുനിർത്തി പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചോദ്യം ചെയ്യലില്‍ ഷുക്കൂർ എന്നയാളുടെ നിർദ്ദേശപ്രകാരമാണ് മയക്കുമരുന്ന് കടത്ത് നടത്തിയതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട മറ്റ് പ്രതികളെയും മയക്കുമരുന്ന് ശൃംഖലയെയും കുറിച്ച് എക്സൈസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് ..







