അണികളുടെ പ്രതിഷേധത്തിന് മുന്നിൽ പാർട്ടി കീഴടങ്ങിയത് ഒഞ്ചിയം മോഡൽ ഭയന്ന് ; കേരളാ കോൺഗ്രസിന് നൽകിയ സീറ്റ് ഏറ്റെടുത്ത് നേതാക്കൾ ശ്രമിച്ചത് കുഞ്ഞമ്മദ് കുട്ടിയെ തഴയാൻ: തെറ്റ് തിരുത്തി പാർട്ടി വിട്ടുവീഴ്ച നടത്തിയത് കുറ്റിയാടിയിലെ കലാപം നാദാപുരത്തെ ബാധിക്കുമെന്ന് ഭയന്ന് ; കുറ്റിയാടിയിൽ രണ്ടാം തവണയും പാർട്ടിയെ ജനം തിരുത്തുമ്പോൾ

അണികളുടെ പ്രതിഷേധത്തിന് മുന്നിൽ പാർട്ടി കീഴടങ്ങിയത് ഒഞ്ചിയം മോഡൽ ഭയന്ന് ; കേരളാ കോൺഗ്രസിന് നൽകിയ സീറ്റ് ഏറ്റെടുത്ത് നേതാക്കൾ ശ്രമിച്ചത് കുഞ്ഞമ്മദ് കുട്ടിയെ തഴയാൻ: തെറ്റ് തിരുത്തി പാർട്ടി വിട്ടുവീഴ്ച നടത്തിയത് കുറ്റിയാടിയിലെ കലാപം നാദാപുരത്തെ ബാധിക്കുമെന്ന് ഭയന്ന് ; കുറ്റിയാടിയിൽ രണ്ടാം തവണയും പാർട്ടിയെ ജനം തിരുത്തുമ്പോൾ

സ്വന്തം ലേഖകൻ

കോഴിക്കോട്: കുറ്റിയാടിയിലെ സി.പി.എം പ്രവർത്തകരുടെ പ്രതിഷേധത്തെ ഭയന്ന് പാർട്ടി കീഴടങ്ങിയത് കുറ്റിയാടി മറ്റൊരു ഒഞ്ചിയമായി മാറുമോയെന്ന് ഭയന്ന്.പ്രവർത്തകരുടെ വികാരം മാനിക്കാതെ നേതാക്കൾ മുന്നോട്ട് പോയപ്പോൾ ഒറ്റയിടിക്ക് മൂന്ന് സീറ്റുകൾ പാർട്ടിയ്ക്ക് നഷ്ടപ്പെട്ടു പോകുമെന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങൾ നീങ്ങിയിരുന്നു.

അണികളുടെ പ്രതിഷേധത്തെ നേരിടാൻ പാർട്ടി നേതൃത്വത്തിന് സാധിക്കില്ലെന്ന ഘട്ടത്തിലാണ് ഒടുവിൽ വഴങ്ങാൻ പാർട്ടി തയ്യാറായതും. കുറ്റിയാടിയിൽ അണികളുടെ പ്രതിഷേധത്തിന് മുന്നിൽ ഇത് രണ്ടാം തവണയാണ് പാർട്ടി കീഴടങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം കേരള കോൺഗ്രസിന് നൽകിയ സീറ്റ്, തെരുവിലെ പ്രതിഷേധത്തിന്റെ പേരിൽ തിരിച്ചെടുത്തായിരുന്നു ആദ്യ തിരുത്തൽ. ഇതിന് പിന്നാലെ ജനപിന്തുണയുള്ള കെപി കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാതെ മറ്റൊരാളെ പരിഗണിക്കാനും പാർട്ടി നേതൃത്വം ആലോചിച്ചിരുന്നു.

എന്നാൽ, അവിടെയും ജനപിന്തുണയുള്ള നേതാവിനെ തഴയാൻ സാധിക്കില്ലെന്ന തിരിച്ചറിവിലാണ് തിരുത്തലുണ്ടായത്.സ്ഥാനാർത്ഥിയാക്കണമെന്നു പ്രതഷേധക്കാർ ആവശ്യപ്പെട്ട കെ.പി. കുഞ്ഞമ്മദ്കുട്ടിയെത്തന്നെ മത്സരിപ്പിക്കാൻ തീരുമാനിച്ചതായിരുന്നു പാർട്ടിയുടെ രണ്ടാമത്തെ തിരുത്ത്.

രണ്ടിനും സിപിഎമ്മിനെ പ്രേരിപ്പിച്ചതു തർക്കം 3 മണ്ഡലങ്ങളിൽ തിരിച്ചടിയാകുമെന്ന നിഗമനം. കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ തീരുമാനം സംസ്ഥാന കമ്മിറ്റി അംഗീകരിക്കുന്നുവെന്നായിരുന്നു സിപിഎം പുറത്തിറക്കിയ പത്രക്കുറിപ്പ്. അതേസമയം സ്ഥാനാർത്ഥിത്വത്തെ ചൊല്ലി വലിയ തർക്കം തന്നെ ഉണ്ടായിരുന്നു എന്നാണ് അറിയുന്നത്.

ജില്ലയിൽ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുമായി നടത്തിയ ആശയവിനിമയത്തിനൊടുവിലാണു സംസ്ഥാന നേതൃത്വം കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്. കുഞ്ഞമ്മദ്കുട്ടിയെ സ്ഥാനാർത്ഥിയാക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം അംഗീകരിക്കുന്നതു തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന ചർച്ചയുണ്ടായി. 2016 ലും കുഞ്ഞമ്മദ്കുട്ടി സ്ഥാനാർത്ഥിയാകുമെന്നു പ്രതീക്ഷിച്ചിരുന്നെങ്കിലും കെ.കെ. ലതികയെ മൂന്നാം വട്ടവും മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം.

ജില്ലാ സെക്രട്ടേറിയറ്റംഗം കെ.പി. കുഞ്ഞമ്മദ്കുട്ടി ഉൾപ്പെടുന്ന സിപിഎം കുന്നുമ്മൽ ഏരിയ കമ്മിറ്റിയായിരുന്നു കുറ്റിയാടി കലാപത്തിന്റെ പ്രഭവ കേന്ദ്രം. ജില്ലാ സെക്രട്ടറി പി. മോഹനനും ഭാര്യയും മുൻ എംഎൽഎയുമായ കെ.കെ. ലതികയും ഇതേ ഏരിയയിലെ അംഗങ്ങൾ. ലതികയുടെ സഹോദരൻ കെ.കെ. സുരേഷാണ് ഏരിയ സെക്രട്ടറി. കുന്നുമ്മൽ ഏരിയ കമ്മിറ്റിക്കു കീഴിലുള്ള 3 പഞ്ചായത്തുകൾ കുറ്റിയാടി മണ്ഡലത്തിലും 4 പഞ്ചായത്തുകൾ നാദാപുരം മണ്ഡലത്തിലുമാണ്.

കുറ്റിയാടിയിലെ കലാപം നാദാപുരത്തെ ബാധിക്കുമെന്ന് അവിടെ മത്സരിക്കുന്ന സിപിഐ മുന്നറിയിപ്പു നൽകിയിരുന്നു. കുറ്റിയാടി മണ്ഡലത്തിലെ 4 പഞ്ചായത്തുകൾ വടകര ഏരിയ കമ്മിറ്റിക്ക് കീഴിലായതിനാൽ, കുറ്റിയാടിയിലെ പ്രതിഷേധം വടകര മണ്ഡലത്തിലെ പ്രചാരണത്തെ ബാധിക്കുമെന്ന് എൽജെഡിയും ചൂണ്ടിക്കാട്ടി. ഇതോടെയാണ് പാർട്ടി തിരുത്തലുമായി രംഗത്തെത്തിയത്. ജില്ലാ സെക്രട്ടറി മോഹനനെതിരെയും കടുത്ത വികാരമാണ് പാർട്ടി അണികൾക്കിടയിൽ ഉണ്ടായത്.

കുറ്റിയാടി കേരള കോൺഗ്രസിൽനിന്ന് തിരിച്ചെടുത്തതോടെ സിപിഎം മത്സരിക്കുന്ന സീറ്റുകൾ 86 ആയി. തിരൂരങ്ങാടിയിൽ നേരത്തെ തീരുമാനിച്ച ജില്ലാ അസി. സെക്രട്ടറി അജിതുകൊളാടിയെ മാറ്റി നിയാസ് പുളിക്കലകത്തിനെ സിപിഐ സ്ഥാനാർത്ഥിയാക്കിയിരുന്നു. ധർമടത്തു മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിക്കായുള്ള അന്വേഷണവും തുടരുന്നു. കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി മത്സരിക്കണമെന്ന് ചില പ്രാദേശിക നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സന്നദ്ധത അറിയിച്ചിട്ടില്ല.