പെരുമഴയിൽ മരിച്ചവരുടെ എണ്ണം 23 ആയി; കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി മരിച്ച 18 പേരുടെ മൃതദേഹങ്ങൾ കിട്ടി; മാർട്ടിൻ്റെ കുടുംബത്തിലെ ആറുപേരുടേയും സംസ്കാരം ഇന്ന്

പെരുമഴയിൽ മരിച്ചവരുടെ എണ്ണം 23 ആയി; കൂട്ടിക്കൽ, കൊക്കയാർ പഞ്ചായത്തുകളിലായി മരിച്ച 18 പേരുടെ മൃതദേഹങ്ങൾ കിട്ടി; മാർട്ടിൻ്റെ കുടുംബത്തിലെ ആറുപേരുടേയും സംസ്കാരം ഇന്ന്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:
കോരിച്ചൊരിഞ്ഞ മഴയിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 23 ആയി. കോട്ടയം, ഇടുക്കി ജില്ലകളിലെ കൂട്ടിക്കല്‍, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിലും മലവെള്ളപ്പാച്ചിലിലും കാണാതായ 19 പേരില്‍ 18പേരുടെ മൃതദേഹം കണ്ടെത്തി.

ഇതില്‍ കൊക്കയാറില്‍ നിന്ന് കാണാതായ ഏഴ് പേരില്‍ പുതുപ്പറമ്ബില്‍ ഷാഹുലിന്റെ മകന്‍ സച്ചുവിനായുള്ള (3) തെരച്ചില്‍ തുടരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂട്ടിക്കല്‍ കാവാലി, പ്ലാപ്പള്ളി മേഖലകളില്‍ നിന്നായി 12 പേരും ഇടുക്കി കൊക്കയാര്‍ പൂവഞ്ചി, മാക്കൊച്ചി ഭാഗത്തു നിന്ന് ആറുപേരുമാണ് മരിച്ചത്.

കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിലെ തോട്ടില്‍ വീട്ടമ്മയും ഒഴുക്കില്‍പ്പെട്ടു മരിച്ചിരുന്നു. കൂട്ടിക്കലില്‍ നിന്ന് ഇന്നലെ 9 മൃതദേഹമാണ് കണ്ടെടുത്തത്. ഇവിടെമാത്രം മരണം 12. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപാവീതം ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി അറിയിച്ചു.

ഇന്നലെ പൊന്മുടിയില്‍ കുടുംബത്തോടൊപ്പം എത്തി കല്ലാറില്‍ കുളിക്കാനിറങ്ങിയ കൈമനം അമ്പാടി ഹൗസില്‍ ഹരിയുടെ മകന്‍ അഭിലാഷ് (24), വൈകിട്ട് അഞ്ചോടെ ഏറ്റുമാനൂര്‍ ചെറുവാണ്ടൂരില്‍ പാടത്തെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ സൈനികന്‍ ഏറ്റുമാനൂര്‍ ശ്രീകണ്ഠമംഗലം മുണ്ടോലിമുകളേല്‍ ജോണ്‍ സെബാസ്റ്റ്യന്‍ (33) എന്നിവര്‍ മുങ്ങിമരിച്ചു.

കോഴിക്കോട് വടകര കുന്നുമ്മക്കരയില്‍ കണ്ണൂക്കര ഷംജാസിന്റെ മകന്‍ രണ്ടു വയസുള്ള മുഹമ്മദ് റൈഹാന്‍ വീടിന് മുന്നിലെ തോട്ടില്‍ വീണു മരിച്ചു.

ഉരുള്‍പൊട്ടലില്‍ തരിപ്പണമായ കൂട്ടിക്കലില്‍ നിന്ന് ഇന്നലെ ഒമ്ബത് മൃതദേഹങ്ങളാണ് ലഭിച്ചത്. ഇളംകാട് ഒട്ടലാങ്കല്‍ (വട്ടാളക്കുന്നേല്‍) മാര്‍ട്ടിന്‍ (47), മക്കളായ സ്നേഹ (10), സാന്ദ്ര (14) ഏന്തയാര്‍ ഇളംതുരുത്തിയില്‍ സിസിലി (50) എന്നിവരുടെ മൃതദേഹങ്ങള്‍ കാവാലിയില്‍ നിന്ന് കണ്ടെത്തി.

ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണിയ (45), മകന്‍ അലന്‍ (14), പന്തലാട്ടില്‍ മോഹനന്റെ ഭാര്യ സരസമ്മ (62), മുണ്ടകശേരി വേണുവിന്റെ ഭാര്യ റോഷ്നി (48) എന്നിവരുടെ മൃതദേഹങ്ങള്‍ പ്‌ളാപ്പള്ളിയില്‍ നിന്ന് കണ്ടെത്തി. അലന്റെ മൃതദേഹത്തോടൊപ്പം കണ്ടെത്തിയ കാല്‍ഭാഗം അലന്റേതല്ലെന്ന് വ്യക്തമായതോടെ പ്‌ളാപ്പള്ളിയില്‍ തെരച്ചില്‍ തുടരും.

കൂട്ടിക്കലില്‍ മരിച്ച സോണിയയുടെയും റോഷ്‌നിയുടെയും മൃതദേഹം ഇന്നലെ തന്നെ സംസ്‌കരിച്ചിരുന്നു. ഒരു കുടുംബത്തിലെ ആറുപേര്‍ മരിച്ച മാര്‍ട്ടിന്റെയും അഞ്ച് കുടുംബാംഗങ്ങളുടെയും സംസ്‌കാരം ഇന്നുനടക്കും.

ക്ലാരമ്മ ജോസഫ്, മാര്‍ട്ടിന്‍, സിനി, സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. കാവാലി പള്ളിയില്‍ ഉച്ചയ്ക്ക് രണ്ടുമണിക്കാണ് സംസ്‌കാരം. അതേസമയം കൂട്ടിക്കലില്‍ മഴ തുടര്‍ന്നാല്‍ രക്ഷാപ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കും