
കുറവിലങ്ങാട്: വിദ്യാലയങ്ങൾ തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കുറവിലങ്ങാട് പള്ളിക്കവലയിൽ രൂപപ്പെട്ട മാലിന്യ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിൽ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്നാരോപിച്ച് ബിജെപി കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി രംഗത്തെത്തി.
പള്ളി പരിസരത്തുനിന്ന് ഒഴുകിയെത്തുന്ന വെള്ളവും മഴവെള്ളവും ഒഴുകിപ്പോകേണ്ട ഓട മണ്ണിട്ട് നികത്തിയതും ബൈപ്പാസിന് സമീപത്തെ ഭൂമി എം.സി. റോഡിനേക്കാൾ ഉയരത്തിൽ മണ്ണിട്ട് നികത്തിയതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇതുമൂലം ഓടയിൽ മലിനജലം കെട്ടിക്കിടക്കുകയും മഴ പെയ്യുമ്പോൾ ഈ വെള്ളം റോഡിലേക്ക് ഒഴുകിയെത്തുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.
വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം കാൽനടയാത്രക്കാരുടെയും വിദ്യാർത്ഥികളുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും ശരീരത്തിലേക്ക് തെറിക്കുന്നതായി ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. മഴക്കാലത്ത് സാംക്രമിക രോഗങ്ങൾ പടരാനുള്ള സാധ്യത വർധിപ്പിക്കുന്ന സാഹചര്യമാണിതെന്നും അവർ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനാരോഗ്യത്തെ ബാധിക്കുന്ന വിഷയത്തിൽ പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ബിജെപി രേഖപ്പെടുത്തിയത്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ബിജെപി കുറവിലങ്ങാട് മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. വിഷയത്തിൽ നടപടി ഉണ്ടായില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ ഉൾപ്പെടെയുള്ള സമരപരിപാടികൾ സംഘടിപ്പിക്കാനും മണ്ഡലം യോഗം തീരുമാനിച്ചു.
കുറവിലങ്ങാട് ബൈപ്പാസിൽ നടന്നതായി ആരോപിക്കുന്ന അനധികൃത നിലം നികത്തലിനെ തുടർന്നാണ് പള്ളിക്കവലയിൽ മാലിന്യ വെള്ളക്കെട്ട് രൂപപ്പെട്ടതെന്നും ബിജെപി ആരോപിച്ചു. സ്ഥലം ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻലാൽ, സംസ്ഥാന കൗൺസിൽ അംഗം ടി.എ. ഹരികൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് സിജോ സെബാസ്റ്റ്യൻ, ജില്ലാ കമ്മിറ്റി അംഗം സി.എം. പവിത്രൻ, കർഷക മോർച്ച ജില്ലാ കമ്മിറ്റി അംഗം ഷിജോ എസ്.ആർ, മണ്ഡലം ഭാരവാഹികളായ ടി.കെ. ബാബു, സുരേഷ് കണ്ടത്തിൽ എന്നിവർ സന്ദർശിച്ചു.







