കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: നൂറുകണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധ മാർച്ചുമായി ആക്ഷൻ കൗൺസിൽ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; കുന്നത്തുകളത്തിൽ സംഘം വിറ്റ വസ്തുക്കൾ തിരികെ പിടിക്കണമെന്ന് പി.സി ജോർജ് എംഎൽഎ

കുന്നത്ത്കളത്തിൽ ചിട്ടി തട്ടിപ്പ്: നൂറുകണക്കിന് ആളുകളെ അണിനിരത്തി പ്രതിഷേധ മാർച്ചുമായി ആക്ഷൻ കൗൺസിൽ; ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനം; കുന്നത്തുകളത്തിൽ സംഘം വിറ്റ വസ്തുക്കൾ തിരികെ പിടിക്കണമെന്ന് പി.സി ജോർജ് എംഎൽഎ

സ്വന്തം ലേഖകൻ

കോട്ടയം: നാലുമാസം മുൻപ് നാട്ടുകാരെ പറ്റിച്ച് നാടുവിട്ട കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി കമ്പനി അധികൃതർക്കെതിരായ അന്വേഷണം ശക്തമാക്കണമെന്നാവശ്യപ്പെട്ട് കുന്നത്ത്കളത്തിൽ ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഓഫിസിലേയ്ക്ക് മാർച്ച് നടത്തി. കോട്ടയം തിരുനക്കര ആനന്ദമന്ദിരം ഹോട്ടലിനു മുന്നിൽ നിന്നും ആരംഭിച്ച പ്രകടനം, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗാന്ധി സ്‌ക്വയറിൽ നിന്നും എം.സി റോഡിലൂടെ തിരിഞ്ഞ പ്രകടനം, ശാസ്ത്രി റോഡ്, ലോഗോസ് ജംഗ്ഷൻ വഴി പൊലീസ് ക്ലബിനു സമീപം എത്തി. ഇവിടെ എത്തിയ പ്രകടനക്കാരെ പൊലീസ് തടഞ്ഞു. തുടർന്ന് ചേർന്ന യോഗം പി.സി ജോർജ് എംഎൽഎ ഉദ്ഘാടനം ചെയ്തു.


കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടി തട്ടിപ്പ് സംഘം തട്ടിപ്പിനു മുൻപ് വസ്തുക്കളും, സ്ഥാപനങ്ങളും വിറ്റ് പണമാക്കി മാറ്റിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ വിറ്റ് പണമാക്കിയ മാറ്റിയ സ്ഥാപനങ്ങളും വസ്തുക്കളും തിരിച്ച് പിടിച്ചെടുക്കാൻ കോടതിയും, ക്രൈംബ്രാഞ്ചും നടപടി സ്വീകരിക്കണം. പാപ്പരാകുന്നതിനു മുൻപുള്ള നടപടിക്രമങ്ങളൊന്നും കുന്നത്ത്കളത്തിൽ ഗ്രൂപ്പ് സ്വീകരിച്ചിരുന്നില്ല. തലേന്ന് വരെ ആളുകളുടെ നിക്ഷേപം സ്വീകരിച്ച ശേഷമാണ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് അടച്ചു പൂട്ടിയത്. സാമ്പത്തിക കുറ്റവാളികൾക്ക് വിഹരിക്കാൻ കഴിയുന്ന കേന്ദ്രമായി കേരളം മാറിയിരിക്കുകയാണ്. പാപ്പർ ഹർജി സമർപ്പിക്കും മുൻപ് നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ ഭൂമിയും, സ്ഥാപനങ്ങളും സ്വർണവും എല്ലാം വിറ്റ് പണമാക്കി അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇത്തരത്തിലാണ് നിക്ഷേപിച്ചിരിക്കുന്ന തുക തിരികെ പിടിച്ച് സാധാരണക്കാരായ നിക്ഷേപകർക്ക് നൽകാൻ തയ്യാറാകുകയാണ് വേണ്ടത്. വൻകിടക്കാരായ പലരും ഇവിടെ പണം നിക്ഷേപിച്ചിട്ടുണ്ട്. എന്നാൽ, ആരും മുന്നോട്ട് വരാൻ തയ്യാറായിട്ടില്ല. സാധാരണക്കാരായ ആളുകളാണ് സമരവുമായി മുന്നോട്ടു വരുന്നതും, പ്രതിഷേധിക്കുന്നതും. അടുത്ത നിയമസഭാ സമ്മേളനത്തിൽ  കുന്നത്ത്കളത്തിൽ ഗ്രൂപ്പിന്റെ തട്ടിപ്പ് സംബന്ധിച്ചു ചോദ്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുന്നത്ത്കളത്തിൽ ഡിപ്പോസിറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നത്. കേസിൽ അറസ്റ്റ് ചെയ്യാനുള്ള രണ്ട് പ്രതികളെ അറസ്റ്റ് ചെയ്യുക, പാപ്പർ ഹർജി സമർപ്പിക്കുന്നതിനു രണ്ടു മാസം മുൻപ് കുന്നത്ത്കളത്തിൽ ഗ്രൂപ്പ് വിറ്റ ഭൂമിയും വസ്തുക്കളും തിരികെ പിടിക്കാൻ നടപടി സ്വീകരിക്കുക, ബാങ്ക് വായ്പകളിലെ അമിത പലിശ വെട്ടിക്കുറയ്ക്കുക, സാധാരണക്കാർക്ക് ലഭിക്കാനുള്ള തുക തിരികെ പിടിക്കാൻ നടപടിയെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അസോസിയേഷൻ സമരം നടത്തിയത്. കുന്നത്തുകളത്തിൽ ഗ്രൂപ്പ് തട്ടിപ്പ് നടത്തി മുങ്ങിയ വിവരം തേർഡ് ഐ ന്യൂസ് ലൈവ് പുറത്തുവിട്ടതോടെയാണ് പുറം ലോകമറിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group