കായൽ നീന്തിക്കടന്ന 62 കാരിക്കിനി കടലിൽ നീന്തണം: 7 കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി ഡോ.കുഞ്ഞമ്മ മാത്യൂ 

കായൽ നീന്തിക്കടന്ന 62 കാരിക്കിനി കടലിൽ നീന്തണം: 7 കിലോമീറ്റർ നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടി ഡോ.കുഞ്ഞമ്മ മാത്യൂ 

 

സ്വന്തം ലേഖകൻ
വൈക്കം: വേമ്പനാട്ടുകായൽ നീന്തി കടന്ന് റെക്കാർഡിലിടം നേടി ഭിന്ന ശേഷിക്കാരിയായ 62കാരിക്കിനി മോഹം കടൽ നീന്തി കടക്കാൻ. തൃശൂർ ജവഹർ നഗർ പുത്തൻപുരയിൽ പി.വി.ആൻ്റണിയുടെ ഭാര്യയും എൽഐസി റിട്ട.ഉദ്യോഗസ്ഥയുമായ ഡോ.കുഞ്ഞമ്മ മാത്യൂസാണ് വേമ്പനാട്ടുകായലിലൂടെ ഏഴു കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കാർഡ്സിൽ ഇടം നേടിയത്.

മനശാസ്ത്രത്തിൽ ഡോക്ട്രേറ്റുള്ള കുഞ്ഞമ്മ മാത്യൂസിന് കായൽ നീന്തി കീഴടക്കണമെന്ന ഏറെക്കാലത്തെ മോഹമാണ് ഇന്ന് സഫലമായത്. ഇനി ഒരു അവസരം ലഭിച്ചാൽ കടൽ നീന്തി കടക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് കുഞ്ഞമ്മ മാത്യു പറയുന്നു. വേമ്പനാട്ടുകായലിൽ സ്കൂൾ വിദ്യാർഥികൾ കൈകാലുകൾ ബന്ധിച്ച് നീന്തി റെക്കാർഡിട്ടത് അറിഞ്ഞാണ് നീന്തലിൽ തൽപരയായ കുഞ്ഞമ്മമാത്യു ഡോൾഫിൻ അക്വാട്ടിക് ക്ലബിലെത്തി പരിശീലനമാരംഭിച്ചത്.

കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറ്റിലായിരുന്നു പരിശീലനം. മൂന്നരമാസത്തെകഠിനപ്രയത്നം. ദിവസേന മൂന്നുമണിക്കൂർ പരിശീലനം. ബിജു തങ്കപ്പൻ്റെ ശിക്ഷണത്തിലാണ് കുഞ്ഞമ്മ മാത്യൂസ് നീന്തൽ പരീശീലിച്ചത്. വേമ്പനാട്ട് കായലിൽ ആലപ്പുഴ പള്ളിപ്പുറംവടക്കുംകര അമ്പലക്കടവിൽ നിന്ന് ഇന്ന് രാവിലെ 8.30 ന് പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ്.സുധീഷ് നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നര മണിക്കൂർ 40 മിനിട്ടു കൊണ്ടാണ് ഏഴു കിലോമീറ്റർ ദൂരം താണ്ടി കുഞ്ഞമ്മ മാത്യു വൈക്കം കായലോര ബീച്ചിലേക്ക് നീന്തിക്കയറിയത്. ഇതോടെ വേമ്പനാട്ടുകായൽ നീന്തിക്കയറിയ ഏറ്റവും പ്രായം കൂടിയ വനിതയായി കുഞ്ഞമ്മമാത്യു .

നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മ മാത്യുവിനെ വരവേറ്റു. കായലോര ബീച്ചിൽ നടന്ന അനുമോദനയോഗം നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ നീന്തൽ പരിശീലകൻ ബിജു തങ്കപ്പൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ ശിഹാബ് കെ. സൈനു എന്നിവരെ നിഷ ജോസ് കെ മാണി ഉപഹാരം നൽകി ആദരിച്ചു.

വൈക്കം താലൂക്ക് ആശുപത്രി ആർ എം ഒഎസ്.കെ.ഷീബ, എക്സൈസ് ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, വൈക്കം ബാർ അസോസിയേഷൻ വൈസ് പ്രസിഡൻ്റ് അഡ്വ. സ്മിത സോമൻ, സി.എൻ. പ്രദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. നാലര വയസുള്ള കുട്ടി ഉൾപ്പടെ 15 പേർ ഇതിനകം ഡോൾഫിൻ അക്വാട്ടിക് ക്ലബിൻ്റെ പരിശീലനത്തിൽ വേമ്പനാട്ടുകായൽ നീന്തിക്കടന്നിട്ടുണ്ടെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിഹാബ് കെ. സൈനു പറഞ്ഞു.