
കൊച്ചി: കുംഭമേളയിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ താരം മോണാലിസ ഭോസ്ലെയ്ക്ക് അടിയന്തരമായി പൊലീസ് സംരക്ഷണം ഉറപ്പാക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടു.
മോണാലിസയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഉള്‍പ്പെട്ട സിംഗിള്‍ ബെഞ്ചിന്റെ നിർണായക നടപടി.
ഇതുസംബന്ധിച്ച് എറണാകുളം സെൻട്രല്‍ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതി കൃത്യമായ നിർദേശം നല്കി. ജീവന് സംരക്ഷണം ആവശ്യപ്പെട്ട് മോണാലിസ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഈ അടിയന്തര ഇടപെടല്‍. തുടർനടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത് അടുത്ത ജൂലൈ 10-ലേക്ക് കോടതി മാറ്റിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മുസ്ലീം വിഭാഗത്തിലുള്ള ഫർമാൻ എന്ന യുവാവിനെ വിവാഹം കഴിച്ചതിന് പിന്നാലെ മുഖ്യധാരാ മാധ്യമങ്ങളിലും ഓണ്‍ലൈൻ പ്ലാറ്റ്ഫോമുകളിലും തനിക്കെതിരെ വലിയ രീതിയില്‍ വിദ്വേഷ പ്രചാരണങ്ങളും വധഭീഷണികളും ഉണ്ടാകുന്നു എന്ന് ചൂണ്ടിക്കാണിച്ചാണ് മോണാലിസ ഹൈക്കോടതിയെ സമീപിച്ചത്. തങ്ങളുടെ ഫോട്ടോകള്‍ തെരുവുകളില്‍ കത്തിക്കുകയും ചെരുപ്പുകൊണ്ട് അടിക്കുകയും ചെയ്തതായി മൊണാലിസ ഹർജിയില്‍ പറയുന്നു. പാകിസ്ഥാനിയെ വിവാഹം കഴിച്ചുവെന്ന് ആരോപണമുയർന്നു. നേരില്‍ കണ്ടാല്‍ വെടിവച്ചു കൊല്ലുമെന്നും വ്യക്തമാക്കുന്ന ഭീഷണി സന്ദേശങ്ങള്‍ ഫോണിലൂടെ ലഭിച്ചതായുമാണ് ഹർജിയിലെ വെളിപ്പെടുത്തല്‍.
കഴിഞ്ഞ വർഷം മഹാകുംഭമേളയ്ക്കിടെ മാലകള്‍ വില്‍ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് മോണാലിസ ശ്രദ്ധേയയായത്. മാർച്ചില്‍ ഒരു സിനിമാ ഷൂട്ടിംഗിനായി മൊണാലിസ കേരളത്തിലെത്തി. ഫർമാനുമായുള്ള പ്രണയത്തെ കുടുംബം എതിർക്കുന്നു എന്ന് കാണിച്ച് കേരള പൊലീസിന്റെ സഹായം തേടയിരുന്നു. പിന്നീട് വിവാഹിതരാകുകയും ചെയ്തു.
ഫർമാൻ തന്റെ മകളെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച് മോണാലിസയുടെ പിതാവ് മധ്യപ്രദേശ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനെതിരെ ദമ്പതികള്‍ ഹൈക്കോടതിയെ സമീപിച്ചു. മധ്യപ്രദേശ് കോടതിയെ സമീപിച്ച് ജാമ്യമെടുക്കുന്നതിനായി ഫർമാന് ഈ മാസം ആദ്യം കേരള ഹൈക്കോടതി ഒരു മാസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു.







