
തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന സൗജന്യ യാത്രാ പദ്ധതി ഏതുരീതിയില്‍ നടപ്പിലാക്കണം എന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ഗതാഗത മന്ത്രി സി.പി.ജോണ്‍ ഇന്ന് മുഖ്യമന്ത്രിയെ കാണും.
പദ്ധതിയുടെ ഭാഗമായി കോർപ്പറേഷന് സർക്കാർ നല്‍കേണ്ട തുക കേരള ഫിനാൻഷ്യല്‍ കോർപ്പറേഷൻ വഴി ലഭ്യമാക്കുന്നതിനുള്ള സാധ്യതകളും ഇന്നത്തെ യോഗത്തില്‍ ചർച്ച ചെയ്യും.
ഈ മാസം 15 മുതലാണ് സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതി ആരംഭിക്കുന്നത്. ഏതെല്ലാം ബസുകളിലാണ് യാത്രാസൗജന്യം നല്‍കേണ്ടതെന്ന കാര്യത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്റെ അഭിപ്രായം നിർണായകമാകും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ മന്ത്രിസഭാ യോഗങ്ങളില്‍ പദ്ധതിയുടെ വ്യാപ്തിയെക്കുറിച്ച് അന്തിമ തീരുമാനം എടുത്തിരുന്നില്ല. പദ്ധതി ഓർഡിനറി ബസുകളില്‍ മാത്രം പരിമിതപ്പെടുത്താമെന്ന പ്രാഥമിക അഭിപ്രായം ഗതാഗത വകുപ്പില്‍ ഉയർന്നിരുന്നു. ഈ രീതിയിലാണെങ്കില്‍ കെഎസ്‌ആർടിസിക്ക് ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാൻ പ്രതിമാസം 57 കോടി രൂപ സർക്കാർ അനുവദിച്ചാല്‍ മതിയാകും.
ഓർഡിനറി ബസുകളില്‍ മാത്രം സൗജന്യ യാത്ര അനുവദിക്കുന്നത് വടക്കൻ ജില്ലകളില്‍ കാര്യമായ പ്രയോജനം ചെയ്യില്ലെന്ന പരാതി ഇതിനോടകം ഉയർന്നിട്ടുണ്ട്. ഓർഡിനറി സർവീസുകള്‍ കുറഞ്ഞ ഈ ജില്ലകളിലെ സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഗുണം പൂർണമായി ലഭിക്കണമെങ്കില്‍ ഫാസ്റ്റ് പാസഞ്ചർ ബസുകളിലും യാത്രാസൗജന്യം അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്.
മുഖ്യമന്ത്രിയുമായുള്ള ഇന്നത്തെ ചർച്ചയില്‍ ഗതാഗത മന്ത്രി ഈ വിഷയങ്ങള്‍ അവതരിപ്പിക്കും.







