
കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക് : കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ഡ്രൈവർമാരെ നിയമിക്കാൻ തീരുമാനം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കെ സ്വിഫ്റ്റിന് ഡ്രൈവർമാരെ തേടി കെഎസ്ആർടിസിയിലേക്ക്. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്ന, വോൾവോ ബസുകളിൽ പരിശീലനം നേടിയ ഡ്രൈവർമാരിൽ കെ സ്വിഫ്റ്റിലേക്ക് വർക്കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയിൽ നിയമിക്കാൻ മാനേജ്മെനറ് തീരുമാനിച്ചു. നിലവിൽ കെ സ്വിഫ്റ്റിനായി തെരഞ്ഞെടുക്കപ്പെട്ട ഡ്രൈവർ കം കണ്ടക്ടർമാർക്ക് വേണ്ടത്ര പരിചയസമ്പത്തില്ലെന്ന തിരിച്ചറിവിലാണ് മാനേജ്മെന്റിന്റെ പുതിയ തീരുമാനം.
ഇതിനായി ഡ്രൈവർമാരിൽ നിന്നും കെഎസ്ആർടിസി താത്പര്യപത്രം ക്ഷണിച്ചു.കെ സ്വിഫ്റ്റിനായി ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആളുകൾക്ക് ദീർഘദൂര വോൾവോ ബസുകൾ ഓടിച്ച് പരിചയമില്ലെന്ന റിപ്പോർട്ടുകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. ജോലിക്കായി തെരഞ്ഞെടുക്കപ്പെട്ടവർക്ക് കെ സ്വിഫ്റ്റ് പരിശീലനം നൽകിയതുമില്ല. ഇതിന്റെ ഫലമായി കെ സ്വിഫ്റ്റ് ബസുകൾ നിരന്തരം അപകടത്തിൽ പെടുകയായിരുന്നു. ഒരു മാസത്തിനിടെ കെ സ്വിഫ്റ്റിന്റെ 110 ബസുകളിൽ 30 എണ്ണമാണ് അപകടത്തിൽ പെട്ട് വർക്ക്ഷോപ്പിലായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം കോഴിക്കോട് ഡിപ്പോയിൽ കെ സ്വിഫ്റ്റ് ബസ് തൂണിൽ കുടുങ്ങിയിരുന്നു. ഗ്ലാസ് പോലും പൊട്ടാതെ കെഎസ്ആർടിസി ഡ്രൈവറാണ് ബസിനെ പിന്നീട് പുറത്തെടുത്തത്. അശാസ്ത്രീയമായി നിർമിച്ച ടെർമിനൽ കോംപ്ലക്സിലെ തൂണുകൾക്കിടയിൽ ബസ് പാർക്ക് ചെയ്യാൻ വിദഗ്ധ ഡ്രൈവർമാർക്കേ കഴിയൂ. കെഎസ്ആർടിസിയിലെ പരമ്പരാഗത ഡ്രൈവർമാർ പരിചയസമ്പന്നരായതിനാൽ കാര്യമായ പ്രശ്നമുണ്ടാകാറില്ല. സാധാരണ ബസുകൾ ഓടിച്ച് ഏറെക്കാലത്തെ പരിചയമുള്ളവർ വിദഗ്ധ പരിശീലനത്തിനു ശേഷമാണ് ഡീലക്സ് വണ്ടികൾ ഓടിക്കാറുള്ളത്.
എന്നാൽ പുതുതായി രൂപീകരിച്ച കെ സ്വിഫ്റ്റിലെ ഡീലക്സ് വാഹനങ്ങൾ ഓടിക്കാൻ പരിചയസമ്പന്നരല്ലാത്ത താൽക്കാലിക ഡ്രൈവർമാരെ നിയോഗിക്കുന്നതാണു പ്രശ്നമെന്നു ജീവനക്കാരും പറയുന്നു. കെഎസ്ആർടിസിയുടെ എസി സ്കാനിയ, വോൾവോ ബസുകളും കർണാടക ആർടിസിയുടെ ഐരാവത് അടക്കമുള്ള ബസുകളും ഇതുവരെ തൂണുകൾക്കിടയിൽ കുരുങ്ങുകയോ അപകടമുണ്ടാവുകയോ ചെയ്തിട്ടില്ലെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.ഈ പശ്ചാത്തലത്തിലാണ് കെഎസ്ആർടിസിയിലെ പരിചയ സമ്പന്നരായ ഡ്രൈവർമാരെ കെ സ്വിഫ്റ്റിലേക്ക് നിയമിക്കാൻ കെഎസ്ആർടിസി എംഡി തീരുമാനം എടുത്തത്. അതേസമയം, പുതിയ തീരുമാനത്തോട് ജീവനക്കാർ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയണം.