
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂറിസം പദ്ധതി വൻ വിജയം.
2021ല്‍ ആരംഭിച്ച കുറഞ്ഞ ചെലവില്‍ വിനോദസഞ്ചാരകേന്ദ്രങ്ങള്‍ പരിചയപ്പെടുത്തുന്ന പദ്ധതിയിലൂടെ രണ്ടു വർഷം കൊണ്ട് 29 കോടി രൂപയാണ് കോർപ്പറേഷൻ നേടിയത്. ബജറ്റ് ടൂറിസം സർവീസ് ആരംഭിച്ച 2021 നവംബർ മുതല്‍ 2023 ഒക്ടോബർ വരെയുള്ള കാലയളവിലെ വരുമാനത്തിന്റെ കണക്കാണിത്.
ബജറ്റ് ടൂറിസം പദ്ധതിയില്‍ വരുമാനത്തില്‍ ഒന്നാം സ്ഥാനത്ത് കണ്ണൂർ ബജറ്റ് ടൂറിസം സെല്ലാണ്. 2022 ഫെബ്രുവരിയിലാണ് കണ്ണൂർ യൂണിറ്റില്‍ ബജറ്റ് ടൂറിസം സർവീസ് ആരംഭിച്ചത്. 2.53 കോടി രൂപയാണ് കണ്ണൂരില്‍ ഈ കാലയളവില്‍ നേടാനായത്. വരുമാനത്തില്‍ ഒന്നാംസ്ഥാനത്തെത്താൻ സാധിച്ചത് ദീർഘദൂരയാത്രകളെ പ്രോത്സാഹിപ്പിക്കുന്നതുകൊണ്ടാണെന്ന് കണ്ണൂർ യൂണിറ്റിന് നേതൃത്വം നല്കുന്ന വി. മനോജ് കുമാർ, പി. ഗിരീഷ് കുമാർ, കെ.ജെ. റോയ്, കെ.ആർ. തൻസീർ എന്നിവർ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്തനംതിട്ട, പാലക്കാട്, ചാലക്കുടി, മലപ്പുറം എന്നീ യൂണിറ്റുകളാണ് വരുമാനത്തില്‍ കണ്ണൂരിന് തൊട്ടുപിന്നിലുള്ളത്. കണ്ണൂരില്‍ ആദ്യവർഷം 80,47,960 രൂപയാണ് ബജറ്റ് ടൂറിസത്തിലൂടെ നേടിയത്. രണ്ടാം വർഷത്തില്‍ 1,72,98,450 രൂപയും. പത്തനംതിട്ടയില്‍ 2021 നവംബർ മുതല്‍ 2022 ഒക്ടോബർ വരെ 2,01,000 രൂപ ബജറ്റ് ടൂറിസത്തിലൂടെ നേടി.
2022 നവംബർ മുതല്‍ 2023 ഒക്ടോബർ വരെ 2,15,04,161 രൂപയും. 2,17,05,161 രൂപയാണ് രണ്ടു വർഷത്തെ ഇവിടുത്തെ ബജറ്റ് ടൂറിസം വരുമാനം. പാലക്കാട് യൂണിറ്റ് ഈ കാലയളവില്‍ നേടിയത് 2,14,95,972 രൂപയാണ്. 2022 ഒക്ടോബർ വരെ 1,07,57,717 രൂപയും, 2022 നവംബർ മുതല്‍ 2023 ഒക്ടോബർ വരെ 1,07,38,255 രൂപയുമാണ് ബജറ്റ് ടൂറിസത്തിലൂടെ പാലക്കാട് യൂണിറ്റ് നേടിയത്.



