
സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ല; മെട്രോ സര്‍വ്വീസ് പോലെ വഴിയൊരുക്കും: കെ റെയില്‍ കോര്‍പ്പറേഷന്‍
സ്വന്തം ലേഖിക
കൊച്ചി: സില്‍വര്‍ലൈൻ പദ്ധതിയില്‍ വിശദീകരണവുമായി കെ റെയിൽ.
സില്‍വര്‍ ലൈന്‍ കേരളത്തെ രണ്ടായി വിഭജിക്കില്ലെന്ന് കെ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിശദീകരിക്കുന്നു.
മെട്രോ സര്‍വീസ് പോലെ ഒറ്റ നഗരമാക്കി കേരളത്തെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈനെന്നും കെ റെയില്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ റെയില്‍ നല്‍കുന്ന വിശദീകരണം –
കാസര്‍ഗോഡ്-തിരുവനന്തപുരം സില്‍വര്‍ലൈന്‍ അര്‍ധ അതിവേഗ റയില്‍ പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുകയല്ല, മറിച്ച് ഒരു മെട്രോ സര്‍വീസ് പോലെ ഒറ്റ നഗരമാക്കി ബന്ധിപ്പിക്കുകയാണ് ചെയ്യുന്നത്. യൂറോപ്പിലും അമേരിക്കയിലും റഷ്യയിലും ചൈനയിലുമെല്ലാം അതിവേഗ റെയില്‍ പാതകളോ ഹൈവേകളോ എക്സ്പ്രസ് പാതകളോ ഉണ്ട്. ഇവയൊന്നും ഇതുവരെ രാജ്യത്തെയോ അല്ലെങ്കില്‍ പാത കടന്നുപോകുന്ന പ്രദേശത്തെയോ രണ്ടായി മുറിച്ചിട്ടില്ല.
സില്‍വര്‍ ലൈന്‍ പാതയുടെ ആകെ ദൂരം 530 കിലോമീറ്ററാണ്. അതില്‍ തന്നെ 137 കിലോമീറ്റര്‍ പാത തൂണുകളിലൂടെയും തുരങ്കങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പ്രദേശങ്ങളില്‍ ആളുകള്‍ക്ക് ഇപ്പോഴത്തേത് പോലെ ഭാവിയിലും സഞ്ചരിക്കാനാവും. അപകടങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലായി പാതയ്ക്കിരുവശവും സംരക്ഷണവേലി നിര്‍മ്മിക്കും. ഇതടക്കം പാതയുടെ 397 കിലോമീറ്റര്‍ ദൂരത്തില്‍ ഓരോ അര കിലോമീറ്ററും ഇടവിട്ട് അടിപ്പാതകളും മേല്‍പ്പാലങ്ങളും സ്ഥാപിക്കും. അതോടെ ആളുകള്‍ക്ക് ഇരുവശത്തേക്കുമുള്ള സഞ്ചാരം എളുപ്പമാകും.
സില്‍വര്‍ ലൈന്‍ പാതയുടെ ഇരുവശവും സംരക്ഷണ വേലി തീര്‍ക്കുന്നത് കെ റെയിലിന്റെയോ സംസ്ഥാന സര്‍ക്കാരിന്റെയോ മാത്രം തീരുമാനമല്ല. 140 കിലോമീറ്ററിലേറെ വേഗതയില്‍ തീവണ്ടികള്‍ ഓടുന്ന പാതകള്‍ക്ക് ഇരുപുറത്തും ഇത്തരം വേലികള്‍ സ്ഥാപിക്കണമെന്നാണ് നിയമം.
ഡല്‍ഹി- ആഗ്ര സെക്ഷനില്‍ റെയില്‍ പാതയ്ക്ക് ഇപ്പോള്‍ തന്നെ സംരക്ഷണ വേലിയുണ്ട്. ഡല്‍ഹി – വരാണസി, ഡല്‍ഹി – ഹൗറ സെക്ഷനുകളില്‍ സംരക്ഷണ വേലിയുടെ നിര്‍മാണം പുരോഗമിച്ചു വരികയാണ്. അതിനാല്‍ സില്‍വര്‍ ലൈന്‍ കേരളത്തെ വിഭജിക്കില്ലെന്ന് മാത്രമല്ല, കൂടുതല്‍ കരുത്തുറ്റ കേരളമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യും.