
കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ അടി; വിവരമറിഞ്ഞെത്തിയ പോലീസ് വിദ്യാർത്ഥികളെ ലാത്തി വീശി ഓടിച്ചു; ജൂനിയർ വിദ്യാർത്ഥിയെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥി റാഗിംഗ് ചെയ്തെന്ന് ആരോപിച്ചായിരുന്നു ഏറ്റുമുട്ടൽ
കോഴിക്കോട്: കോഴിക്കോട് കളൻതോട് എംഇഎസ് കോളേജിലെ വിദ്യാർഥികൾ തമ്മിലടിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്ത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളേജ് പരിസരത്ത് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് വിദ്യാർഥികളെ ലാത്തി വീശി ഓടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തായത്. കോളേജിലെ രണ്ടാം വർഷ വിദ്യാർഥികളും മൂന്നാം വർഷ വിദ്യാർഥികളും തമ്മിലാണ് സംഘർഷം ഉണ്ടായത്.
പരസ്പരം ഏറ്റുമുട്ടിയ വിദ്യാർഥികളെ വിവരമറിഞ്ഞെത്തിയ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. കോളേജ് ഗ്രൌണ്ടിലൂടെ ഓടിയ വിദ്യാർഥികളെ വനിത പൊലീസ് അടക്കമുള്ള സംഘമാണ് ഓടിച്ചത്. ഇതിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ നിലത്ത് വീഴുന്നതും വീഡിയോയിൽ കാണാം. രണ്ടാഴ്ച മുമ്പും കോളേജിൽ സംഘർഷം ഉണ്ടായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂനിയർ വിദ്യാർഥിയെ മൂന്നാം വർഷ ബിരുദ വിദ്യാർഥി റാഗിംഗ് ചെയ്തെന്നാരോപിച്ചായിരുന്നു സംഘർഷം. മർദനമേറ്റ രണ്ടാം വർഷ വിദ്യാർത്ഥി മുഹമ്മദ് മിൻഹാജ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ആഴ്ചയുണ്ടായ സംഘർഷങ്ങളുടെ തുടർച്ചയാണ് വെള്ളിയാഴ്ച ഉണ്ടായതെന്നാണ് വിവരം.
രണ്ട് ദിവസം മുമ്പ് പത്തനംതിട്ട കോന്നി കെഎസ്ആർടിസി ബസ് സ്റ്റാൻഡിലും സ്കൂൾ വിദ്യാർത്ഥികള് തമ്മിലടിച്ചിരുന്നു. കോന്നി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളും റിപ്പബ്ലിക്കൻ സ്കൂളിലെ കുട്ടികളുമാണ് ഏറ്റുമുട്ടിയത്.
കെഎസ്ആർടിസി ബസ്റ്റാന്റിൽവെച്ച് മറ്റ് യാത്രക്കാർ നോക്കി നിൽക്കെയാണ് വിദ്യാർഥികൾ തമ്മിലടിച്ചത്. ബസ് സ്റ്റാൻറ് പരിസരത്ത് വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.