
മാട്രിമോണിയുടെ പേരില്‍ തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍ ; മൂവാറ്റുപുഴ സ്വദേശി ഉമേഷ് മോഹനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്വന്തം ലേഖിക
കോഴിക്കോട് : മാട്രിമോണിയുടെ പേരില്‍ തട്ടിപ്പുനടത്തിയ യുവാവ് പിടിയിലായി. മൂവാറ്റുപുഴ മുളാവൂര്‍ പറത്താഴത്ത് ഉമേഷ് മോഹനെയാണ് കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.
ഏതാനും മാസങ്ങളായി കുന്ദമംഗലത്ത് ഈഴവ മാട്രിമോണി എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്നു ഇയാള്‍. മറ്റ് പ്രമുഖ മാട്രിമോണികളില്‍നിന്ന് യുവതികളുടെ ഫോട്ടോകള്‍ ശേഖരിച്ച് വിവാഹതാല്‍പര്യവുമായി വരുന്നവരെ കാണിച്ച് പണം കൈപ്പറ്റിയാണ് കബളിപ്പിച്ചത്.
3000 മുതല്‍ 3500 രൂപവരെയാണ് പലരില്‍നിന്ന് അഡ്വാൻസായി വാങ്ങിയത്. പല ആവശ്യങ്ങള്‍ കാണിച്ച് വീണ്ടും പണം വാങ്ങും. പണം ലഭിച്ചുകഴിഞ്ഞാല്‍ അവരുടെ ഫോണ്‍ വിളി എടുക്കാതെ നമ്ബര്‍ ബ്ലോക്ക് ചെയ്യും. യുവാക്കളും മധ്യവയസ്കരുമാണ് ഏറെയും ഇയാളുടെ കെണിയില്‍ പെട്ടത്. യുവതികളുടെ ഫോട്ടോ കാണിച്ച് ഒരു ഡിമാൻഡും ഇല്ലാത്തവരും ബന്ധുക്കള്‍ ഇല്ലാത്തവരും ആണെന്ന് വിശ്വസിപ്പിച്ച് മധ്യവയസ്കരില്‍നിന്ന് പണം കൈപ്പറ്റും. പലരും മാനഹാനി ഭയന്ന് പരാതി നല്‍കിയിരുന്നില്ല. പല സ്ഥലങ്ങളിലും സമാനമായ തട്ടിപ്പ് നടത്തിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ ഇടങ്ങളില്‍ ഭൂരിപക്ഷം സമുദായങ്ങളെ നോക്കിയാണ് മാട്രിമോണി നടത്തിയത്. പലയിടങ്ങളിലും പല പേരുകളിലാണ് പരിചയപ്പെടുത്തിയത്. മൂവാറ്റുപുഴ പൊലീസില്‍ മാട്രിമോണി തട്ടിപ്പിന്റെ പേരില്‍ ഇയാള്‍ക്കെതിരെ നാല് കേസുണ്ടെന്നും ജാമ്യത്തിലിറങ്ങിയതാണെന്നും എസ്.എച്ച്.ഒ എസ്. ശ്രീകുമാര്‍ പറഞ്ഞു. കുന്ദമംഗലത്തെ സ്ഥാപനത്തില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ പിടികൂടുന്നതിന് എസ്.ഐമാരായ വി.കെ. സുരേഷ്, അഷ്റഫ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ. ഷാജു, പി.ജി. പ്രദീപ്, ജംഷീര്‍, സി.പി.ഒ പ്രസീദ് എന്നിവര്‍ നേതൃത്വം നല്‍കി.