
‘ജോലി സമ്മർദം താങ്ങാനാകുന്നില്ല, ഞാൻ ഫ്ലാറ്റിന് മുകളില്‍ നിന്ന് ചാടും’; പുലര്‍ച്ചെ രണ്ട് മണിക്ക് അമ്മയുടെ ഫോണിലേക്ക് വീഡിയോ സന്ദേശം; ഉറക്കത്തിലായിരുന്ന അമ്മ മെസ്സേജ് കണ്ടില്ല; രാവിലെ എണീറ്റപ്പോള്‍ മകൻ ഫ്ലാറ്റിന് താഴെ മരിച്ച നിലയില്‍; കോട്ടയം കഞ്ഞിക്കുഴിയിൽ യുവാവിൻ്റെ മരണത്തിൽ നടുക്കം മാറാതെ കുടുംബം
കോട്ടയം: പത്തനംതിട്ട സ്വദേശിയായ യുവാവിനെ കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തി.
ജോലി സമ്മർദത്തെതുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക വിവരം.
എറണാകുളത്തെ സ്വകാര്യ ഐ.ടി കമ്പനി ജീവനക്കാരൻ പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി ചീരംകുളം ഇട്ടിക്കല്‍ ജേക്കബ് തോമസിനെയാണ് (23) മുട്ടമ്പലം സ്‌കൈലൈൻ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലർച്ചയാണ് സംഭവം. ഐ.ടി കമ്പനിയിലെ ജോലിക്കാരനായ യുവാവ് അമിത ജോലി സമ്മർദത്തിലായിരുന്നുവെന്നും രാത്രി ഏറെ വൈകിയും ജോലി ചെയ്തിരുന്നതായും ബന്ധുക്കള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലർച്ചെ രണ്ടിന് മാതാവിന്‍റെ മൊബൈലിലേക്ക് താൻ ഫ്ലാറ്റില്‍ നിന്ന് ചാടാൻ പോകുന്നുവെന്ന വിഡിയോ സന്ദേശം അയച്ചിരുന്നു. ഉറക്കത്തിലായതിനാല്‍ ഇവർ സന്ദേശം കണ്ടില്ല. പുലർച്ച അഞ്ചരയോടെ എഴുന്നേറ്റപ്പോള്‍ മകനെ കാണാഞ്ഞതിനെത്തുടർന്ന് അന്വേഷിച്ചപ്പോഴാണ് ഫ്ലാറ്റിന് താഴെവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പിന്നീടാണ് ഫോണിലെ സന്ദേശം കാണുന്നത്. ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മാതാവിന്‍റെയും മകന്‍റെയും മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും കൊണ്ടുപോയി. വിശദപരിശോധനക്ക് ശേഷമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകൂവെന്ന് പൊലീസ് അറിയിച്ചു.
നാല് മാസം മുൻപാണ് ജേക്കബ് തോമസ് ഈ കമ്പനിയില്‍ ജോലിക്ക് കയറുന്നത്. ഉറങ്ങാൻ പോലും സാധിക്കാത്ത രീതിയിലുള്ള ജോലി സമ്മർദ്ദം ഉണ്ടായിരുന്നതായി കുടുംബം പറയുന്നു.