
കോട്ടയം: തനിച്ചുതാമസിച്ചിരുന്ന 68 വയസ്സുള്ള വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 19 വർഷം കഠിന തടവും 17,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുകയുടെ പകുതി അതിജീവിതയ്ക്ക് നഷ്ടപരിഹാരമായി നൽകാനും കോടതി ഉത്തരവിട്ടു.
കറുകച്ചാൽ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രഞ്ജിത്ത് കൃഷ്ണൻ ശിക്ഷ വിധിച്ചത്. കോട്ടയം ജില്ലയിലെ കങ്ങഴ വില്ലേജിലെ കാനംകര കൊന്നയ്ക്കൽ ഭാഗത്ത് തടത്തിൽപ്പറമ്പിൽ വീട്ടിൽ കുട്ടന്റെ മകൻ അനി ടി.കെ. (47) ആണ് കേസിലെ പ്രതി അതിജീവിതയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തിയെന്ന കുറ്റം കോടതി തെളിഞ്ഞതായി കണ്ടെത്തി.
വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ 16 സാക്ഷികളെയും 23 രേഖകളും ഹാജരാക്കി. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. മനോജ് പ്രോസിക്യൂഷന് വേണ്ടി ഹാജരായി. കറുകച്ചാൽ പൊലീസ് സ്റ്റേഷനിലെ അന്നത്തെ ഇൻസ്പെക്ടർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ ശേഖരിച്ച തെളിവുകളും സാക്ഷിമൊഴികളും അടിസ്ഥാനമാക്കിയാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group







