
കോട്ടയം: എം.സി.റോഡിലെ ചൂട്ടുവേലി ജംഗ്ഷനില്‍ റോഡിന്റെ മദ്ധ്യഭാഗത്ത് രൂപപ്പെട്ട കുഴി താത്ക്കാലികമായി അടച്ചു.
ദിവസങ്ങളായി വാഹനയാത്രക്കാരെ വലച്ച ഗതാഗതക്കുരുക്കിനും ആശ്വാസമായി. തിരക്കേറിയ റോഡില്‍ രൂപപ്പെട്ട കുഴി കാരണം വാഹനങ്ങള്‍ വേഗം കുറച്ച് കടന്നുപോകേണ്ടി വന്നതോടെ നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടിരുന്നത്. കുഴിയില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതും പതിവായിരുന്നു. പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും പ്രതിഷേധങ്ങളും അരങ്ങേറി.
ബി.ജെ.പി പ്രവർത്തകർ കുഴിയില്‍ വാഴ നട്ട് പ്രതിഷേധിക്കുകയും ചെയ്തിരുന്നു. വിഷയത്തെക്കുറിച്ച് കേരള കൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്നും നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞദിവസം രാത്രിയാണ് പൊതുമരാമത്ത് വകുപ്പ് താത്ക്കാലിക അറ്റകുറ്റപ്പണി നടത്തിയത്. റോഡിന്റെ മദ്ധ്യഭാഗത്ത് ഇന്റർലോക്ക് കട്ടകള്‍ പാകിയാണ് കുഴി നികത്തിയത്. താത്ക്കാലിക അറ്റകുറ്റപ്പണിയിലൂടെ ഗതാഗതം സുഗമമായെങ്കിലും, പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്ന നിലപാടിലാണ് നാട്ടുകാരും വാഹനയാത്രക്കാരും.





