ജില്ലയിൽ മീൻ മാർക്കറ്റുകൾ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ: മാർക്കറ്റുകളിൽ കോവിഡ് പ്രതിരോധത്തിന് ജാഗ്രതാ കമ്മിറ്റികൾ

ജില്ലയിൽ മീൻ മാർക്കറ്റുകൾ പ്രവർത്തനത്തിന് പ്രത്യേക മാർഗനിർദേശങ്ങൾ: മാർക്കറ്റുകളിൽ കോവിഡ് പ്രതിരോധത്തിന് ജാഗ്രതാ കമ്മിറ്റികൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയിലെ മാത്സ്യവിപണന കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ മാർക്കറ്റുകളുടെയും പ്രവർത്തനത്തിൽ കോവിഡ് പ്രതിരോധ മുൻകരുതലുകൾ ഉറപ്പാക്കുന്നതിനായി ജാഗ്രതാ കമ്മിറ്റികൾ രൂപീകരിച്ച് ജില്ലാ കളക്ടർ ഉത്തരവായി. രോഗവ്യാപനം തടയുന്നതിനായി സംസ്ഥാന സർക്കാരിന്റെ ഉത്തരവനുസരിച്ചാണ് ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടി. മാർക്കറ്റുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ മുൻകരുതലുകൾ സംബന്ധിച്ച വിശദമായ മാർഗനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

അതത് സ്ഥലങ്ങളിലെ തദ്ദേശ സ്ഥാപന സെക്രട്ടറിയാണ് ജാഗ്രതാ കമ്മിറ്റിയുടെ കൺവീനർ. മേഖലയിലെ ഇൻസിഡന്റ് കമാൻഡറായ തഹസിൽദാരോ പ്രതിനിധിയോ കമ്മിറ്റിയിൽ അംഗമായിരിക്കണം. മാർക്കറ്റിലെ വ്യാപാരി വ്യവസായ സംഘടനയുടെയും കയറ്റിറക്ക് തൊഴിലാളി സംഘടനയുടെയും ഓരോ പ്രതിനിധികൾ, മാർക്കറ്റ് ഉൾപ്പെടുന്ന സ്ഥലത്തെ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ഫീഷറീസ് വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ എന്നിവരാണ് മറ്റ് അംഗങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി മത്സ്യ മാർക്കറ്റുകളിൽ ഏർപ്പെടുത്തുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് ജാഗ്രതാ കമ്മിറ്റിയാണ്. നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് ഇൻസിഡന്റ് കമാൻഡറുടെയോ പോലീസിന്റെയോ റിപ്പോർട്ട് ലഭിച്ചാൽ മാർക്കറ്റ് അടയ്ക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

മാർക്കറ്റുകളിൽ ഏർപ്പെടുത്തേണ്ട പ്രധാന ക്രമീകരണങ്ങൾ ചുവടെ

മാർക്കറ്റുകളിൽ പ്രവേശിക്കുന്നതിനും പുറത്ത് പോകുന്നതിനും പ്രത്യേകം വഴികൾ ക്രമീകരിക്കണം.

ഓരോ മാർക്കറ്റിന്റെയും സാഹചര്യം പരിഗണിച്ച് മൊത്ത, ചില്ലറ വിപണനത്തിനുള്ള സമയക്രമവും ദൈർഘ്യവും മുൻകൂട്ടി നിശ്ചയിക്കണം. ഒരു സമയം നിശ്ചിത എണ്ണം വാഹനങ്ങൾ മാത്രമേ മാർക്കറ്റിനുള്ളിൽ ഉണ്ടാകാവൂ.

രോഗവ്യാപനത്തിന് ഇടയാക്കും വിധം മാർക്കറ്റിനുള്ളിൽ ഒരു സമയത്തും അനിയന്ത്രിതമായ ആൾക്കൂട്ടം ഉണ്ടാകാൻ പാടില്ല.

വാഹനങ്ങളും അവയിലെ ജീവനക്കാരും ചരക്കും എത്തുന്ന സ്ഥലവും മറ്റു വിശദാംശങ്ങളും ശേഖരിക്കുന്നതിന് പ്രവേശന സ്ഥലത്ത് പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം.

കൈകൾ ശുചീകരിക്കുന്നതിന് വെള്ളവും സോപ്പും അല്ലെങ്കിൽ കൈ തൊടാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസർ മാർക്കറ്റിന്റെ കവാടത്തിൽ ലഭ്യമാക്കണം. ഓരോ കടയുടെയും മുൻഭാഗത്ത് ഇത്തരം സാനിറ്റൈസർ സജ്ജീകരിക്കേണ്ടതാണ്.

ചരക്കു വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിക്കുന്നതിനു മുൻപ് അണുവിമുക്തമാക്കണം.

വാഹനങ്ങൾ മാർക്കറ്റിൽ പ്രവേശിക്കുന്നതു മുതൽ ലോഡ് ഇറക്കി പുറത്തു വരുന്നതുവരെയുള്ള നടപടികൾ സംബന്ധിച്ച് മാപ്പ് ഉൾപ്പെടെയുള്ള വ്യക്തമായ മാർഗരേഖ അതത് തദ്ദേശഭരണ സ്ഥാപനങ്ങൾ തയ്യാറാക്കി നടപ്പിലാക്കണം.

മത്സ്യമാർക്കറ്റുകളിൽ ലേലം പൂർണമായും ഒഴിവാക്കണം. ജാഗ്രതാ കമ്മിറ്റി നാമനിർദേശം ചെയ്യുന്ന ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഉൾപ്പെട്ട ഉപസമിതി അതത് ദിവസത്തെ മത്സ്യവില നിശ്ചയിക്കേണ്ടതും അതനുസരിച്ച് വിപണനം നടത്തേണ്ടതുമാണ്.

മാർക്കറ്റുകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ യൂണിഫോം അല്ലെങ്കിൽ തിരിച്ചറിയൽ കാർഡ്, മാസ്‌ക്, ഗംബൂട്ട്, ഗ്ലൗസ് എന്നിവ നിർബന്ധമായും ധരിക്കേണ്ടതാണ്.

പുറത്തുനിന്നെത്തുന്ന വാഹനങ്ങളിലെ ജീവനക്കാർക്ക് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിനും വിശ്രമിക്കുന്നതിനും ഭക്ഷണത്തിനും പ്രത്യേക സൗകര്യം ഏർപ്പെടുത്തണം. ഇവർ മാർക്കറ്റിലുള്ള തൊഴിലാളികളോടോ പൊതുജനങ്ങളോടോ ഇടപഴകാത്ത രീതിയിൽ മാർക്കറ്റിലേക്കുള്ള പ്രവേശനവും പുറത്തേക്കു പോകുന്നതിനുള്ള സംവിധാനവും ക്രമീകരിക്കേണ്ടതാണ്. ഇതിനായി മാർക്കറ്റുകളുടെ സാഹചര്യത്തിനനുസരിച്ച് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എൻജിനീയറിംഗ് വിഭാഗം മുഖേന ബാരിക്കേഡുകൾ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തണം. നിയന്ത്രണങ്ങൾക്കായി സെക്യൂരിറ്റി ഗാർഡുകളെ നിയോഗിക്കണം.

മാർക്കറ്റിലേക്കും പുറത്തേക്കുമുള്ള വഴികളും ചരക്കു ലോറി തൊഴിലാളികൾക്കുള്ള വിശ്രമസ്ഥലം, ശുചിമുറികൾ തുടങ്ങിയവ പെട്ടെന്ന് കണ്ടെത്താൻ കഴിയും വിധം വിവിധ ഭാഷകളിലുള്ള ബോർഡുകൾ സ്ഥാപിക്കണം.

മാർക്കറ്റുകളിൽ കൈകാര്യം ചെയ്യുന്ന കത്തികളും മറ്റ് ഉപകരണങ്ങളും അണുവിമുക്തമാക്കണം.

മൊത്ത വ്യാപാരികൾ ഓരോ ദിവസവും സ്ഥാപനത്തിൽ ലോഡ് ഇറക്കുന്ന തൊഴിലാളികളുടെ പേരു വിവരവും ഫോൺ നമ്പരുകളും എഴുതി സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം.

എല്ലാ കടകളിലും ഓരോ ദിവസവും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും മേൽവിലാസവും ഫോൺനമ്പരും ഉടമകൾ എഴുതി സൂക്ഷിക്കണം.

പനി, ചുമ തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ മാർക്കറ്റിൽ പ്രവേശിപ്പിക്കാൻ പാടില്ല. ഇവർക്ക് തൊട്ടടുത്തുള്ള സർക്കാർ ആശുപത്രിയിൽ ചികിത്സ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണം.

വിൽപ്പനയ്ക്കുള്ള മത്സ്യം തറയിൽ വയ്ക്കുവാൻ പാടില്ല.
പ്രത്യേകം സ്റ്റാന്റുകളിലോ ട്രേകളിലോ മാത്രം സൂക്ഷിക്കണം.

മാർക്കറ്റും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും നിശ്ചിത ഇടവേളകളിൽ അണുവിമുക്തമാക്കുകയും വേണം. മാർക്കറ്റുകളിൽ വെള്ളം കെട്ടക്കിടക്കുന്ന സാഹചര്യം ഒഴിവാക്കണം.

മാർക്കറ്റുകളിലുള്ളവർക്ക് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ തുടർച്ചയായി ബോധവത്കരണ പരിപാടികൾ നടത്തുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണം.