കൊടിയേരിയുടെ മകന്റെ വിവാഹത്തിൽ ഡി-കമ്പനി അംഗങ്ങളുമെന്ന വാർത്തയുമായി ജന്മഭൂമി; വിവാദത്തിനിടയിൽ കൊടിയേരിയെയും കുടുംബത്തെയും കൂടുതൽ കുഴപ്പത്തിലാക്കുന്ന വാർത്തകൾ പുറത്ത്

കൊടിയേരിയുടെ മകന്റെ വിവാഹത്തിൽ ഡി-കമ്പനി അംഗങ്ങളുമെന്ന വാർത്തയുമായി ജന്മഭൂമി; വിവാദത്തിനിടയിൽ കൊടിയേരിയെയും കുടുംബത്തെയും കൂടുതൽ കുഴപ്പത്തിലാക്കുന്ന വാർത്തകൾ പുറത്ത്

Spread the love

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സിപിഎമ്മിന് എന്നും തലവേദനയാണ് കൊടിയേരി കുടുംബം. ഇതിനിടെയാണ് സിപിഎമ്മിനും സർക്കാരിനും പുതിയ തലവേദന സൃഷ്ടിച്ച് ജന്മഭൂമി ദിനപത്രത്തിൽ പുതിയ വാർത്ത പുറത്തു വന്നിരിക്കുന്നത്. സ്വർണക്കള്ളക്കടത്തു കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യുമ്പോൾ പന്ത്രണ്ടുവർഷം മുമ്പ് നടന്ന വിവാഹ മഹാമഹം വീണ്ടും ചർച്ചയിലെത്തിയിരിക്കുകയാണ് എന്നാണ് ജന്മഭൂമി വാർത്ത.

കൊടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ, മൂത്തമകൻ ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണിത്. വി.എസ്. അച്യുതാനന്ദൻ സർക്കാരിൽ ആഭ്യന്തരമന്ത്രിയായിരിക്കെ തിരുവനന്തപുരത്ത് ശ്രീമൂലം ക്ലബിൽ ഏപ്രിൽ 11 മുതൽ 13 വരെ മൂന്നു ദിവസമായാണ് കോടിയേരിയുടെ മകന്റെ വിവാഹാഘോഷങ്ങൾ നടന്നത്. വിദേശത്തുനിന്നുൾപ്പെടെ എത്തിയ വിശിഷ്ടാതിഥികളിൽ വൻബിസിനസുകാരും റിയൽ എസ്റ്റേറ്റ് ഇടപാടുകാരും സ്വർണ- വജ്ര വ്യാപാരികളും അടക്കം പങ്കെടുത്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കള്ളക്കടത്ത്-ലഹരി മാഫിയാ തലവൻ ദാവൂദ് ഇബ്രഹാമിന്റെ കൈയാളുകളും ചടങ്ങിൽ പങ്കെടുത്തുവെന്ന് ചില മാധ്യമങ്ങൾ എഴുതി. ആ വാർത്തകൾ നിഷേധിക്കാനോ മാധ്യമങ്ങൾക്കെതിരേ നടപടിക്കോ കോടിയേരി കുടുംബം മിനക്കെട്ടില്ല.

അന്ന് ഏറെ വിവാദമായ ആഡംബര വിവാഹം കോടിയേരി മക്കളുടെ വിപുലമായ ബന്ധവും വിദേശങ്ങളിലെയും ബിസിനസ് ലോകത്തേയും സ്വാധീനം തെളിയിക്കാൻകൂടിയായിരുന്നു.

ബിനീഷായിരുന്നു അതിഥികളെ സ്വീകരിക്കാൻ മുന്നിൽ. വി.എസ്. അച്യുതാനന്ദൻ ‘ഭൂമാഫിയ’ എന്നു മുദ്രകുത്തിയ സേവി മനോ മാത്യുവിനായിരുന്നു വിവാഹത്തിന്റെ സ്‌പോൺസർഷിപ്പും നടത്തിപ്പുമെന്ന് ജനശക്തി മാസിക എഴുതി. ഗൾഫിലെ ഏറ്റവും വലിയ മദ്യ രാജാവായ ഒരുമലയാളിയും ചെലവു വഹിക്കാൻ പങ്കുചേർന്നു, കമ്യൂണിസ്റ്റ് നേതാക്കളുടെ ആഡംബര ജീവിതവും ധൂർത്തും പാർട്ടിയിൽ വിവാദമായപ്പോൾ തെറ്റുതിരുത്തൽ രേഖ തയാറാക്കാൻ 19 ാം പാർട്ടി കോൺഗ്രസ് ചുമതലപ്പെടുത്തിയ കോടിയേരിയുടെ മകന്റെ വിവാഹമായിരുന്നു അത്ര ആഡംബരമായി നടത്തിയതെന്നും മാസിക എഴുതി.

ജനശക്തി മാസിക 2008 മെയ് രണ്ടിനിറക്കിയ പ്രത്യേക പതിപ്പ് ഈ വിവാഹത്തെക്കുറിച്ചായിരുന്നു. ബിനീഷ് കോടിയേരിയുടെ അമ്മ സ്വർണനൂൽ ചേർത്തു നെയ്ത പട്ടു സാരിയും വൈരം പതിച്ച മാലയും മോതിരവും അടക്കം 35 ലക്ഷത്തിന്റെ ആഭരണങ്ങൾ അണിഞ്ഞ് നിന്നിരുന്നുവെന്ന് ജനശക്തി എഴുതി. 80 ലക്ഷം രൂപ ചെലവഴിച്ചായിരുന്നത്രേ വിവാഹം.

സ്വർണക്കള്ളക്കടത്തുകേസിലെ ബിനീഷിന്റെ ബന്ധം അന്വേഷിക്കുന്ന കേന്ദ്ര ഏജൻസികൾക്ക് റിയൽ എസ്റ്റേറ്റ് മാഫിയയിലേക്കുമുള്ള അന്വേഷണത്തിന് വഴി തുറക്കുകയാണ്. സാമ്ബത്തിക കുറ്റ കൃത്യങ്ങൾ വ്യക്തമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബോധ്യപ്പെട്ടാൽ ഭീകര ബന്ധവും തീവ്രവാദവും അന്വേഷിക്കുന്ന എൻഐഎയുടെ അന്വേഷണ പരിധിയിലേക്ക് ബിനീഷ് കോടിയേരിയുടെ പ്രവർത്തനങ്ങളുമെത്തും.