രാജ്യസഭ സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് യൂത്ത് കോൺഗ്രസ് അല്ല; കെ. മുരളീധരൻ.

രാജ്യസഭ സ്ഥാനാർത്ഥിയെ തിരുമാനിക്കുന്നത് യൂത്ത് കോൺഗ്രസ് അല്ല; കെ. മുരളീധരൻ.

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ആരുപോകുമെന്ന ചർച്ചയിലാണ് കോൺഗ്രസ്. എന്നാൽ ആര് പോകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് കെ. മുരളീധരൻ എം. എൽ. എ അഭിപ്രായപ്പെട്ടു. പ്രായം എന്ന മാനദണ്ഡത്തിൽ ആരെയും മാറ്റി നിർത്താൻ സാധിക്കില്ലെന്നും പ്രായത്തിന്റെ പേരിൽ ആരെയും മാറ്റി നിർത്തുകയോ വിലകുറച്ചു കാണുകയോ ചെയ്യരുതെന്നും മുരളീധരൻ പറഞ്ഞു. പ്രായം അയോഗ്യതയല്ലയെന്നും, കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയാണു പ്രധാനം. രാജ്യസഭയിലേക്കൊക്കെ പ്രായമായവരാണു നല്ലതെന്നും നമുക്കൊക്കെ മൽസരിച്ചു ജയിക്കാനുള്ള ത്രാണി ഉണ്ടല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി.ജെ. കുര്യനെതിരെ കോൺഗ്രസിൽ യുവനേതാക്കളുടെ കലാപം ശക്തമായതിനു പിന്നാലെയാണ് മുരളീധരന്റെ പ്രതികരണം. ചെങ്ങന്നൂർ തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തതുകൊണ്ടു മാത്രം പ്രശ്‌നങ്ങൾ തീരില്ലെന്നും മുരളീധരൻ പറഞ്ഞു. നേമത്ത് മൂന്നാം സ്ഥാനത്ത് പോയതിനു കാരണക്കാരായവർക്കെതിരെ നടപടിയെടുത്തിരുന്നെങ്കിൽ ന്യൂനപക്ഷങ്ങൾ യു. ഡി. എഫിലേക്കു തിരിച്ചുവരുമായിരുന്നു. തോൽവികളെ ന്യായീകരിക്കാൻ കെ. കരുണാകരൻറ പേര് ഉപയോഗിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും രമേശ് ചെന്നിത്തലയെ പരോക്ഷമായി വിമർശിച്ചു മുരളീധരൻ പറഞ്ഞു.