കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.

കൊല്ലാൻ നിർദ്ദേശിച്ചത് നീനുവിന്റെ അമ്മ; കെവിനെ പിടിച്ചുകൊടുക്കുന്നതിനു മാത്രം ഒന്നര ലക്ഷം ക്വട്ടേഷൻ.

Spread the love

ശ്രീകുമാർ

കോട്ടയം : മകളെ പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരിൽ കൊല ചെയ്യപ്പെട്ട കെവിനെ കൊല്ലണമെന്ന വാശി മാതാവിനായിരുന്നു. കൊല്ലാനുള്ള നിർദേശം മാതാപിതാക്കളുടേതും തന്നെയെന്നും അനീഷിന്റെ മൊഴി. കെവിനൊപ്പം തട്ടിക്കൊണ്ടു പോയ അനീഷിന്റെ വണ്ടിയിൽ ഉണ്ടായിരുന്ന ഗുണ്ടകളുടെ ഫോണിലേക്ക് നിരന്തരം വിളികൾ വന്നു കൊണ്ടിരുന്നെന്നും അവനെ കൊന്നുകളയാനായിരുന്നു നീനുവിന്റെ അമ്മ പറഞ്ഞതെന്നുമാണ് അനീഷിന്റെ ആരോപണം.
കെവിനെ പിടിച്ചുകൊടുക്കാൻ ഒന്നരലക്ഷത്തിന്റെ ക്വട്ടേഷനായിരുന്നെന്ന് ഗുണ്ടകൾ പറയുന്നത് കേട്ടെന്നും അനീഷിനെ ഉദ്ധരിച്ച് ചില റിപ്പോർട്ടുകളുണ്ട്. പിടിച്ചു കൊടുക്കുക മാത്രമാണ് തങ്ങളുടെ ചുമതലയെന്നും ഒന്നരലക്ഷത്തിന്റെ ക്വട്ടേഷൻ ആണെന്നും സംഘത്തിലെ പ്രായം കുറഞ്ഞ അംഗമാണ് പറഞ്ഞത്. തങ്ങൾ നിരപരാധികളാണെന്നും ഇതു കഴിഞ്ഞ് തങ്ങൾ ഗോവയ്ക്ക് പോകുമെന്നും നിങ്ങളോട് ഞങ്ങൾക്ക് ഒരു പിണക്കവുമില്ലെന്നും ഗുണ്ടകൾ പറഞ്ഞു. കെവിന്റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു വെച്ച് കെവിനെ താഴെ വലിച്ചിടുന്നത് അനീഷ് കണ്ടു. എന്നാൽ അപ്പോൾ കെവിൻ മരിച്ചിരുന്നോ എന്ന് വ്യക്തമല്ലായിരുന്നു. മാതാപിതാക്കളുടെ അറിവോടെയല്ലാതെ കെവിനെ ഗുണ്ടകൾ ആക്രമിക്കില്ലെന്ന് ഇന്നലെ നീനുവും പറഞ്ഞിരുന്നു.
അനീഷിനെ വണ്ടിയിൽ പൂട്ടിയിട്ടാണ് പ്രതികൾ പിന്നീട് പോയത്. അവർ നീനുവിന്റെ അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തി കുളിച്ച് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കെവിനെക്കുറിച്ച് ചോദിച്ചപ്പോൾ അവൻ ഓടിപ്പോയെന്നാണ് പറഞ്ഞത്. കെവിനെ കൊലപ്പെടുത്തിയ ശേഷമായിരിക്കാം പ്രതികൾ ഇവിടേയ്ക്ക് പോയതും കുളിക്കുകയും ഭക്ഷണം കഴിക്കുകയും മറ്റും ചെയ്ത് തിരിച്ചു വന്നതുമെന്നും അനീഷ് സംശയിക്കുന്നു.