ഇന്നോവയില്‍ പായുകയും മണിമാളികയില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകാര്‍ ഇതൊക്കെയൊന്ന് കാണണം; പൊട്ടിപൊളിഞ്ഞ കൂരയില്‍ പൊലീസുകാര്‍ മുതല്‍ എസ്.ഐമാര്‍ വരെയുള്ളവര്‍ അന്തിയുറങ്ങുന്നു; പല ക്വാര്‍ട്ടേഴ്‌സുകളുടേയും മുകളില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ പടുത വലിച്ച് കെട്ടിയിരിക്കുന്നു; ഇതൊക്കെ ആര് ആരോട് പറയാന്‍

ഇന്നോവയില്‍ പായുകയും മണിമാളികയില്‍ അന്തിയുറങ്ങുകയും ചെയ്യുന്ന ഐപിഎസുകാര്‍ ഇതൊക്കെയൊന്ന് കാണണം; പൊട്ടിപൊളിഞ്ഞ കൂരയില്‍ പൊലീസുകാര്‍ മുതല്‍ എസ്.ഐമാര്‍ വരെയുള്ളവര്‍ അന്തിയുറങ്ങുന്നു; പല ക്വാര്‍ട്ടേഴ്‌സുകളുടേയും മുകളില്‍ മഴയില്‍ നിന്ന് രക്ഷപെടാന്‍ പടുത വലിച്ച് കെട്ടിയിരിക്കുന്നു; ഇതൊക്കെ ആര് ആരോട് പറയാന്‍

ഏ.കെ ശ്രീകുമാര്‍

തിരുവനന്തപുരം: പൊലീസുകാര്‍ മുതല്‍ എസ്.ഐമാര്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ക്വാര്‍ട്ടേഴ്സുണ്ടാക്കാന്‍ നല്‍കിയ തുക വകമാറ്റി, എഡിജിപിമാര്‍ക്കും ഉന്നതന്മാര്‍ക്കും വില്ലയുണ്ടാക്കിയ പൊലീസ് ഏമാന്മാര്‍ ഒന്നു കാണുക താഴേത്തട്ടിലുള്ള പൊലീസുകാരുടെ ക്വാര്‍ട്ടേഴ്സുകള്‍. പൊട്ടിപ്പൊളിഞ്ഞ്, വെള്ളം കയറി, ഭിത്തികള്‍ വിണ്ടു കീറിയ ഈ ക്വാര്‍ട്ടേഴ്സുകള്‍ കണ്ടാല്‍ അറിയാം, പൊലീസിലെ പാവങ്ങളെ..!

പൊലീസിലെ ബഹൂഭൂരിപക്ഷം വരുന്ന സാദാ പൊലീസുകാര്‍ ഇപ്പോഴും ക്വാര്‍ട്ടേഴ്സുകളില്‍ കഴിയുന്നത് കയറിക്കിടക്കാന്‍ ഒരു കൂരയില്ലാത്തതിന്റെ പേരിലാണ്. വെയിലും മഴയുമേറ്റ് സാധാരണക്കാരന്റെ സ്വത്തിനും, ജീവനും സംരക്ഷണം നില്‍ക്കുന്ന പൊലീസുകാരന് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ നല്കിയ പണത്തില്‍ പോലും കയ്യിട്ടു വാരുന്നത്ര അധപ്പതിക്കാന്‍ പാടില്ലായിരുന്നു പൊലീസിലെ ഉന്നതന്മാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലയിലെ തന്നെ പൊലീസിന്റെ ക്വാര്‍ട്ടേഴ്സുകളില്‍ പലതും ഇപ്പോഴും ദ്രവിച്ച് താഴെ വീഴാറായവയാണ്. പലതിന്റെയും മേല്‍ക്കൂര ചോര്‍ന്നൊലിച്ചു തുടങ്ങിയിട്ടുണ്ട്. സാധാ പൊലീസുകാര്‍ മുതല്‍ എസ്.എച്ച്.ഒ ഇന്‍സ്പെക്ടര്‍മാര്‍ വരെയുള്ളവരാണ് ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കുന്നത്.എസ് ഐ മാര്‍ മുതല്‍ ഡി വൈ എസ് പി മാര്‍ വരെയുള്ളവര്‍ ജില്ലയ്ക്കു പുറത്തു ജോലി ചെയ്യുമ്പോള്‍ ക്വാര്‍ട്ടേഴ്‌സിന്റെ ശോചനീയാവസ്ഥ മൂലം വാടക വീടുകളെയാണ് ആശ്രയിക്കുന്നത്.ഇതിന് പതിനായിരം മുതല്‍ പതിനയ്യായിരം വരെ വാടക നല്കണം.ഈ അധിക ചിലവ് കുടുംബ ബജറ്റ് താളം തെറ്റിക്കുമ്പോള്‍ അഴിമതി കാണിക്കാന്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കും

എസ്.പിമാരും ഡിവൈഎസ്പിമാരും അത്യാവശ്യം സാമാന്യം ഭേദപ്പെട്ട ക്വാര്‍ട്ടേഴ്സുകളിലും വീടുകളിലും താമസിക്കും. മിക്ക ജില്ലകളിലും എസ്.പിമാരുടെ ക്വാര്‍ട്ടേഴ്സുകള്‍ ആഡംബര ബംഗ്ലാവുകള്‍ തന്നെയായിരിക്കും. ഡിവൈഎസ്പിമാരും സാമാന്യം ഭേദപ്പെട്ട ക്വാര്‍ട്ടേഴ്സുകളില്‍ താമസിക്കും. ഇനി ക്വാര്‍ട്ടേഴ്സിന്റെ അവസ്ഥ മോശമാണെങ്കില്‍ ഡിവൈഎസ്പിമാര്‍ വിചാരിച്ചാല്‍ കൃത്യമായി അറ്റകുറ്റപണിയെങ്കിലും നടക്കും.

എന്നാല്‍, സാദാ പൊലീസുകാരന്റെ സ്ഥിതി അതീവ ദയനീയമാണ്. വീടുകള്‍ ചോര്‍ന്നൊലിക്കാന്‍ തുടങ്ങിയാല്‍, രണ്ടു മഴക്കാലം കഴിഞ്ഞാലെങ്കിലും ചോര്‍ച്ച മാറ്റിക്കിട്ടിയാല്‍ സമാധാനം. സ്വന്തം കയ്യില്‍ നിന്നും പണം ഒപ്പിച്ച് ക്വാര്‍ട്ടേഴ്സിന്റെ അറ്റകുറ്റപണി നടത്താമെന്നു വച്ചാല്‍, അതിനും വകുപ്പില്ല.

ഇത് കൂടാതെയാണ് പൊലീസ് സ്റ്റേഷനുകളിലെ അവസ്ഥ. മിക്ക പൊലീസ് സ്റ്റേഷനിലും ഒരു ജീപ്പ് മാത്രമാണ് കഷ്ടിച്ച് ഉണ്ടാകുക. പല സ്റ്റേഷനുകളിലും ഡ്രൈവര്‍മാരേ ഉണ്ടാകില്ല, ഇവിടങ്ങളില്‍ പോലീസുകാരാണ് വാഹനം ഓടിക്കുന്നത്. ഇത് പുതിയ വാഹനങ്ങള്‍ക്ക് പോലും വളരെ പെട്ടന്ന് കേടുവരുത്തും, എസ്.പി മുതല്‍ മുകളിലേയ്ക്കുള്ള ഉദ്യോഗസ്ഥ മേധാവിമാര്‍ക്കു നാലും അഞ്ചും വാഹനങ്ങളാണ് ഉള്ളത്. എല്ലാത്തിനും പ്രത്യേകം ഡ്രൈവര്‍മാരും ഉണ്ടാകും. പഴിയും പണിയും മുഴുവന്‍ താഴെ തട്ടിലെ പൊലീസുകാര്‍ക്കും ആഡംബര സൗകര്യങ്ങള്‍ കേരളത്തിലെ ഉന്നതന്മാര്‍ക്കും എന്നതാണ് പൊലീസിലെ സ്ഥിതി. ഇത് മാറാതെ ജനങ്ങള്‍ക്ക് പൊലീസില്‍ നിന്നും മികച്ച സേവനം ലഭിക്കില്ല.

 

Tags :