വീട് പൂട്ടി പോകുന്നവർക്ക് സുരക്ഷയൊരുക്കി കേരള പൊലീസ് ; 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ  നിരീക്ഷണത്തിൽ ; ഓണാവധിക്കാലത്ത് പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വീടിന് സുരക്ഷയൊരുക്കിയത് 763 പേര്‍ 

വീട് പൂട്ടി പോകുന്നവർക്ക് സുരക്ഷയൊരുക്കി കേരള പൊലീസ് ; 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ  നിരീക്ഷണത്തിൽ ; ഓണാവധിക്കാലത്ത് പോല്‍ – ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത വീടിന് സുരക്ഷയൊരുക്കിയത് 763 പേര്‍ 

Spread the love
ഇക്കഴിഞ്ഞ ഓണക്കാലത്ത് വീട് പൂട്ടി യാത്രപോയ 763 പേരാണ് അക്കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് ആയ പോല്‍ – ആപ്പിലൂടെ അറിയിച്ചത്. ഇവരുടെ വീട് ഉള്‍ക്കൊള്ളുന്ന പ്രദേശത്ത് നിരീക്ഷണം ഉറപ്പാക്കാന്‍ പോലീസ് നടപടി സ്വീകരിച്ചു.
ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെയുള്ള കാലയളവിലാണ് 763 പേർ  പോല്‍ – ആപ്പ് വഴി തങ്ങള്‍ വീടു പൂട്ടി യാത്രപോകുന്ന കാര്യം പോലീസിനെ അറിയിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ 221 പേര്‍ ഈ സേവനം വിനിയോഗിച്ചു. കൊല്ലം ജില്ലയില്‍ 69 പേരും പാലക്കാട് ജില്ലയില്‍ 65 പേരും വീട് പൂട്ടി യാത്ര പോകുന്ന കാര്യം പോലീസിന്‍റെ ഓദ്യോഗിക മൊബൈല്‍ ആപ്പ് വഴി അറിയിക്കുകയുണ്ടായി. എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ 63 പേര്‍ വീതവും കോഴിക്കോട് ജില്ലയില്‍ 61 പേരുമാണ് ഈ സൗകര്യം വിനിയോഗിച്ചത്.
പോല്‍ – ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്തശേഷം സര്‍വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന വിഭാഗത്തില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കുകയാണ് വേണ്ടത്. യാത്രപോകുന്ന ദിവസം, വീട് സ്ഥിതി ചെയ്യുന്ന സ്ഥലം, വീട്ടുപേര്, വീടിനു സമീപത്തുള്ള ബന്ധുക്കളുടെയോ അയല്‍വാസികളുടെയോ പേരും ഫോണ്‍ നമ്പറും എന്നിവ ആപ്പില്‍ നല്‍കേണ്ടതുണ്ട്.
ഓണാവധി കഴിഞ്ഞെങ്കിലും വീടുപൂട്ടി യാത്രപോകുന്നവര്‍ക്ക് ആ വിവരം പോലീസിന്‍റെ മൊബൈല്‍ ആപ്പ് വഴി അറിയിക്കാന്‍ തുടര്‍ന്നും സൗകര്യമുണ്ടാകും. ഏഴു ദിവസം മുമ്പ് വരെ വിവരം പോലീസിനെ അറിയിക്കാവുന്നതാണ്. പരമാവധി 14 ദിവസം വരെ വീടും പരിസരവും പോലീസിന്‍റെ  നിരീക്ഷണത്തിലായിരിക്കും.