
തിരുവനന്തപുരം: അന്തരിച്ച എഡിഎം നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായർക്ക് സർക്കാർ ജോലി നൽകിക്കൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കി.
സമാശ്വാസ തൊഴില്‍ദാന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജന എന്‍ നായര്‍ക്ക് സര്‍ക്കാര്‍ നിയമനം നല്‍കിയത്.
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ സുരക്ഷാ ഓഫീസറായാണ് നിയമനം. മകള്‍ക്ക് ആശ്രിത നിയമനം നല്‍കണമെന്ന് കാട്ടി മാതാവ് മഞ്ജുഷ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍മേലാണ് നിയമനം നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചായിരുന്നു സര്‍ക്കാര്‍ തീരുമാനം. കേസില്‍ നിലവില്‍ സമര്‍പ്പിച്ച കുറ്റപത്രം അനുസരിച്ച് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി പി ദിവ്യ മാത്രമാണ് പ്രതി. കേസ് സിബിഐക്ക് വിടാനുള്ള നീക്കത്തെ സിപിഎം എതിര്‍ത്തിരുന്നു
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ പരസ്യമായി അധിക്ഷേപിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ ആത്മഹത്യ.
ക്ഷണിക്കാതെയായിരുന്നു ചടങ്ങിലേക്ക് ദിവ്യ എത്തിയത്. ചടങ്ങിനുശേഷം കിട്ടിയ ഉപഹാരങ്ങള്‍ പോലും എടുക്കാതെയാണ് നവീന്‍ ബാബു കലക്ട്രേറ്റ് വിട്ടിറങ്ങിയത്.
രാത്രി 8.55നുള്ള മലബാര്‍ എക്‌സ്പ്രസിനായിരുന്നു നവീന്‍ ബാബു നാട്ടിലേക്ക് പോകാന്‍ ടിക്കറ്റ് എടുത്തിരുന്നത്. പുലര്‍ച്ചെ ചെങ്ങന്നൂരിലെത്തിയ ബന്ധുക്കളാണ് നവീന്‍ ട്രെയിനിലില്ലെന്ന വിവരം കണ്ണൂരിലറിയിക്കുന്നത്.
പള്ളിക്കുന്നിലെ താമസ സ്ഥലത്ത് എഡിഎമ്മിന്റെ ഡ്രൈവര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് നവീന്‍ ബാബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.







